മൂന്നു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; 27-ന് വോട്ടെടുപ്പ്; ഫലം മാര്‍ച്ച് രണ്ടിന്; ബി.ജെ.പിക്കും സി.പി.എമ്മിനും നിര്‍ണായകം; കോണ്‍ഗ്രസിന് അഗ്നിപരീക്ഷ

മൂന്നു സംസ്ഥാനങ്ങളില്‍ അടുത്ത മാസം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഇലക്ഷന്‍ കമ്മീഷന്‍. ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ത്രിപുരയില്‍ ഫെബ്രുവരി 16ന് തെരഞ്ഞെടുപ്പ് നടക്കും. നാഗാലാന്‍ഡിലും മേഘാലയയിലും ഫെബ്രുവരി 27നും വോട്ടെടുപ്പ് നടക്കും. മൂന്നിടത്തും വോട്ടെണ്ണല്‍ മാര്‍ച്ച് രണ്ടിന് നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ബുധനാഴ്ച ഡല്‍ഹിയിലെ ആകാശവാണി ഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് തീയതികള്‍ പ്രഖ്യാപിച്ചത്. 300 പോളിങ് സ്റ്റേഷന്റെ മുഴുവന്‍ നിയന്ത്രണം വനിതകള്‍ക്കായിരിക്കും. എല്ലാ പോളിങ് സ്റ്റേഷനിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. താല്‍ക്കാലിക സൗകര്യങ്ങള്‍ ഒരുക്കാതെ സ്ഥിരം സംവിധാനം ഒരുക്കാനാണ് കമ്മീഷന്‍ ആലോചിക്കുന്നത്. സ്‌കൂളുകള്‍ക്കും മറ്റും കുടിവെള്ളം, ശൗചാലയം തുടങ്ങിയ സൗകര്യം തുടര്‍ന്നും ഉപയോഗിക്കാന്‍ സാധിക്കുന്ന വിധത്തിലായിരിക്കും സൗകര്യം ഒരുക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കും ആവശ്യമായ സൗകര്യം ഒരുക്കും.

കശ്മീരില്‍ തിരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി എന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സുരക്ഷ, കാലാവസ്ഥ, മറ്റു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് എന്നിവ കണക്കിലെടുത്തായിരിക്കും തിരഞ്ഞെടുപ്പ് നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്നിടത്തുമായി 9125 പോളിങ് ബൂത്തുകളാണുള്ളത്. മൂന്നു സംസ്ഥാനങ്ങളിലുമായി 62.8 ലക്ഷം വോട്ടര്‍മാരാണുള്ളത്. ഇതില്‍ 31.47 ലക്ഷം വോട്ടര്‍മാര്‍ സ്ത്രീകളാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ ദൃശ്യങ്ങള്‍ തടയാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡല്‍ഹിയിലെ ആകാശവാണി ഭവനില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.

മൂന്നു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തങ്ങളുടെ ശക്തി തെളിയിക്കേണ്ടതുണ്ട്. രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പുകളാണ് ഇവ. അതേസമയം,ത്രിപുരയില്‍ 60 അംഗ നിയമസഭയാണ്. ഇരുപതിലും ഗോത്രവര്‍ഗക്കാര്‍ക്കാണ് ആധിപത്യം. 2018ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 33 സീറ്റുകളും ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐ.പി.എഫ്.ടി) നാലു സീറ്റുകളും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (എം) 15 സീറ്റുകളും കോണ്‍ഗ്രസ് ഒരു സീറ്റുമാണ് നേടിയത്. ആറ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. 25 വര്‍ഷം നീണ്ട ഇടതുഭരണത്തിന് അവസാനം കുറിച്ചാണ് ത്രിപുരയില്‍ 2018 ല്‍ ബി.ജെ.പി അധികാരത്തിലെത്തിയത്. നിലവില്‍ മണിക് സാഹ ആണ് മുഖ്യമന്ത്രി. ഐ.പി.എഫ്.ടിയെ ഒപ്പം നിര്‍ത്തി തുടര്‍ഭരണത്തിനാണ് ബി.ജെ.പി ശ്രമം. ബദ്ധവൈരികളായിരുന്ന കോണ്‍ഗ്രസും ഇടതുപക്ഷവും ബി.ജെ.പിക്കെതിരെ ഇക്കുറി ഒന്നിക്കും. ത്രിപുരയില്‍ സിപിഎം ബിജെപി ശക്തി പ്രകടനം ആയിരിക്കും നടക്കുക.