ജനവിധി അറിയാൻ ഒരു ദിവസം കൂടി; നാല് സംസ്ഥാനങ്ങളിൽ നാളെ വോട്ടെണ്ണൽ, മിസോറാമിൽ വോട്ടെണ്ണൽ മറ്റന്നാൾ

രാജ്യം ഉറ്റുനോക്കുന്ന സംസ്ഥനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ്ഫലം നാളെ അറിയാം. ഛത്തീസ്‌ഗഡ്‌ ,മധ്യപ്രദേശ് ,രാജസ്ഥാൻ , തെലങ്കാന സംസ്ഥാനങ്ങളുടെ വോട്ടെണ്ണൽ നാളെയാണ് നടക്കുക.മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഡിസംബര്‍ നാലിലേക്ക് മാറ്റി. വിവിധ കോണുകളില്‍ നിന്നുള്ളവരുടെ അഭ്യര്‍ത്ഥന പ്രകാരമാണ് വോട്ടെണ്ണല്‍ മാറ്റിവച്ചത്. ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്.

ബാക്കിയുള്ള നാല് സംസ്ഥാനങ്ങളുടെ വോട്ടെണ്ണല്‍ മുന്‍നിശ്ചയിച്ച പ്രകാരം മൂന്നിന് നടക്കും.ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നേയുള്ള അവസാന നിയമസഭാ തെരഞ്ഞെടുപ്പ് ആയതിനാൽ രാഷ്ട്രീയ പാർട്ടികൾക്ക് ഏറെ നിർണായകമാണ് ഈ തെരഞ്ഞെടുപ്പ് ഫലം.കര്‍ണാടകയ്ക്ക് ശേഷം ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവാണ് തെലങ്കാനയിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന.

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നെങ്കിലും ബിജെപി പിടിച്ച് നില്‍ക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നൽകുന്ന സൂചന.

ഛത്തീസ്ഗഡില്‍ മാത്രമാണ് കോണ്‍ഗ്രസിന് കൃത്യമായ മുന്‍തൂക്കം പ്രവചിക്കപ്പെടുന്നത്. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് വിലയിരുത്തപ്പെടുമ്പോള്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ച് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും എക്‌സിറ്റ് പോളുകള്‍ സൂചിപ്പിക്കുന്നു.