മിസോറാമും ഛത്തീസ്ഗഡും ഇന്ന് പോളിംഗ് ബൂത്തിലേക്ക്; മാവോയിസ്റ്റ്- നക്സൽ സ്വാധീന മേഖലകളിൽ വൻ സുരക്ഷാ സന്നാഹം

മിസോറാമിലും ഛത്തീസ്ഗഡിലെ 20 മണ്ഡലങ്ങളിലും ഇന്ന് തിരഞ്ഞെടുപ്പ്. ഛത്തീസ്ഗഡിൽ രണ്ട്ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. രണ്ടാം ഘട്ടം നവംബർ 17 നാണ്. രണ്ട് സംസ്ഥാനങ്ങളിലും ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍ നടക്കുക. ഛത്തീസ്ഗഡിലെ അതീവ പ്രശ്‌നബാധിത മേഖലകളില്‍ വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

മാവോയിസ്റ്റ് സ്വാധീന മേഖലകളായ ബസ്തര്‍, ദന്തേവാഡ, സുക്മ, ബീജാപൂര്‍, കാങ്കീർ, രാജ്നന്ദഗാവ് നാരായണ്‍പൂര്‍ തുടങ്ങിയ ജില്ലകളിലെ മണ്ഡലങ്ങളാണ് ആദ്യഘട്ട വോട്ടെടുപ്പില്‍ പോളിങ് ബൂത്തിലെത്തുക. അര്‍ദ്ധ സൈനിക വിഭാഗങ്ങളും സംസ്ഥാന പൊലീസും ഈ ജില്ലകളില്‍ പൂര്‍ണ്ണമായും വിന്യസിച്ചിരിക്കുകയാണ്. പ്രശ്നബാധിതമായ അറുനൂറ് പോളിംഗ് ബൂത്തുകളിൽ ത്രിതല സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഡ്രോൺ സുരക്ഷ അടക്കം ഇവിടങ്ങളിൽ ഒരുക്കിയിട്ടുണ്ട്.

മിസോറമില്‍ കോണ്‍ഗ്രസും ബിജെപിയും എംഎന്‍എഫും സെഡ്പിഎമ്മുമാണ് മത്സര രംഗത്തുള്ളത്. മിസോ ദേശീയത മുന്നില്‍വച്ചാണ് എംഎന്‍എഫ് വോട്ടര്‍മാരെ സമീപിച്ചത്. മോദി പ്രഭാവത്തില്‍ വിശ്വാസമര്‍പ്പിച്ചാണ് ബിജെപി ഉള്ളതെങ്കിലും നരേന്ദ്ര മോദി ഇത്തവണ മിസോറമില്‍ പ്രചരണത്തിനെത്തിയില്ല. ബിജെപിയുടെ ലക്ഷ്യം ഹിന്ദുത്വവല്‍ക്കരണമാണ് എന്ന ആരോപണമുയര്‍ത്തിയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മിസോറാമിൽ 27 സീറ്റു നേടിയാണ് എംഎന്‍എഫ് ഭരണത്തിലെത്തിയത്.

ഛത്തീസ്ഗഡില്‍ 2018ല്‍ കൈവിട്ട ഭരണം തിരിച്ചു പിടിക്കാൻ ബിജെപി ശ്രമിക്കുമ്പോൾ ഭരണത്തുടര്‍ച്ചയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. 90 സീറ്റുകളുള്ള ഛത്തീസ്ഗഡ് നിയമസഭയില്‍ 46 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. 2018 ല്‍ 15 സീറ്റായിരുന്നു ബിജെപി നേടിയത്. കോണ്‍ഗ്രസിന് 68 സീറ്റ് ലഭിച്ചിരുന്നു.