രാഹുൽ ഗാന്ധിയെ ആധുനിക ജിന്ന എന്ന് വിശേഷിപ്പിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ “ആധുനിക കാലത്തെ ജിന്ന” എന്ന് വിശേഷിപ്പിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പാകിസ്ഥാൻ പ്രദേശത്ത് ഇന്ത്യ നടത്തിയ സർജിക്കൽ സ്‌ട്രൈക്കിന്റെ തെളിവ് ചോദിച്ചതിന് ഹിമന്ത ബിശ്വ ശർമ്മ ഇന്നലെ രാഹുൽ ഗാന്ധിക്കെതിരെ വ്യക്തിപരമായ പരാമർശങ്ങൾ നടത്തിയിരുന്നു. “നിങ്ങൾ ശരിക്കും രാജീവ് ഗാന്ധിയുടെ മകനാണോ അല്ലയോ എന്ന് ഞങ്ങൾ എപ്പോഴെങ്കിലും നിങ്ങളോട് ചോദിച്ചിട്ടുണ്ടോ?” ഉത്തരാഖണ്ഡിൽ ബിജെപി തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്ന ഹിമന്ത ബിശ്വ ശർമ്മ ചോദിച്ചു. ഇപ്പോഴിതാ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പാകിസ്ഥാൻ സ്ഥാപകനായ മുഹമ്മദ് അലി ജിന്നയോട് ഉപമിച്ചിരിക്കുകയാണ് അസം മുഖ്യമന്ത്രി.

രാഹുലിന്റെ ഭാഷയും വാക്ചാതുര്യവും 1947-ന് മുമ്പുള്ള ജിന്നയുടെ ഭാഷയ്ക്ക് സമാനമാണെന്ന് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. “ഒരു തരത്തിൽ പറഞ്ഞാൽ, രാഹുൽ ഗാന്ധി ആധുനിക ജിന്നയാണ്,” ഹിമന്ത ബിശ്വ ശർമ്മ കൂട്ടിച്ചേർത്തു.

ഹിമന്ത ബിശ്വ ശർമ്മ തന്റെ മോശം പരാമർശത്തിലൂടെ സംസ്ഥാനത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചെന്ന് അസമിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് വിമർശിച്ചിരുന്നു. ഗുവാഹത്തിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തുകയും ഹിമന്ത ബിശ്വ ശർമ്മയുടെ കോലം കത്തിക്കുകയും ചെയ്തിരുന്നു.

“ശത്രു പ്രദേശത്ത് എന്തെങ്കിലും നടപടിയെടുക്കുന്നതിന് മുമ്പ് നമ്മുടെ സൈനികർ ഒരു മാസം മുമ്പ് ആസൂത്രണം തുടങ്ങും. ഇവ തന്ത്രപരമായ പ്രവർത്തനങ്ങളാണ്, ഓപ്പറേഷന് ശേഷം ഒരു പത്രക്കുറിപ്പ് പുറപ്പെടുവിക്കുന്നു. അപ്പോഴാണ് നമ്മൾ അതിനെക്കുറിച്ച് അറിയുന്നത്. ഇപ്പോൾ, ആരെങ്കിലും നടപടിയുടെ തെളിവ് ആവശ്യപ്പെടുകയാണെങ്കിൽ, സൈനികർ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിക്കുക,” ഇന്ന് ഒരു പാർട്ടി പരിപാടിയിൽ ഹിമന്ത ബിശ്വ ശർമ്മ തന്റെ പരാമർശം വിശദീകരിക്കാൻ ശ്രമിച്ചു.

കോൺഗ്രസിനെ അതിന്റെ ‘കർമ’ കാണിക്കാനാണ് താൻ ഇന്നലെ ശ്രമിച്ചതെന്നും ശർമ്മ പറഞ്ഞു. “ട്വിറ്ററിലാണെങ്കിൽ പോലും അവർ ചെയ്യുന്ന നിരവധി ആക്രമണങ്ങൾ എല്ലാവരും ഇത് കണ്ടിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. എന്റെ ദൗത്യം പൂർത്തിയായി. അവർ ഇനി സൈന്യത്തോട് തെളിവ് ചോദിക്കില്ല,” ഹിമന്ത ബിശ്വ കൂട്ടിച്ചേർത്തു.

ജിന്നയുടെ പ്രേതം അദ്ദേഹത്തിന്റെ ശരീരത്തിൽ പ്രവേശിച്ചത് പോലെയാണ് കാണപ്പെടുന്നത് എന്ന് പാർലമെന്റിൽ ബിജെപിക്കെതിരായ ആക്രമണം ഉൾപ്പെടെയുള്ള രാഹുൽ ഗാന്ധിയുടെ സമീപകാല പ്രസംഗങ്ങൾ പരാമർശിച്ചുകൊണ്ട് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

“ഇന്ത്യ ഗുജറാത്ത് മുതൽ പശ്ചിമ ബംഗാൾ വരെ മാത്രമാണെന്ന് അദ്ദേഹത്തിന് തോന്നുന്നു. കഴിഞ്ഞ പത്ത് ദിവസമായി അദ്ദേഹം പറയുന്നത് ഞാൻ നിരീക്ഷിക്കുന്നു. ഒരിക്കൽ ഇന്ത്യ സംസ്ഥാനങ്ങളുടെ യൂണിയനാണെന്ന് അദ്ദേഹം പറഞ്ഞു. മറ്റൊരിക്കൽ ഇന്ത്യ എന്നാൽ ഗുജറാത്തിൽ നിന്ന് ബംഗാൾ വരെയാണ് എന്ന് പറയുന്നു. അതിനാൽ, ജിന്നയുടെ പ്രേതം രാഹുൽ ഗാന്ധിയിൽ പ്രവേശിച്ചുവെന്നാണ് ഞാൻ പറയുന്നത്,” ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

ഫെബ്രുവരി 14ന് ഒറ്റഘട്ടമായാണ് ഉത്തരാഖണ്ഡിൽ വോട്ടെടുപ്പ്. മാർച്ച് 10ന് വോട്ടെണ്ണും