രാഹുല്‍ ഗാന്ധിക്ക് എതിരെ രാജ്യദ്രോഹ കേസ് ഫയല്‍ ചെയ്യാന്‍ അസം ബി.ജെ.പി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പിക്കെതിരെ കുറഞ്ഞത് ആയിരം രാജ്യദ്രോഹ കേസുകള്‍ ഫയല്‍ ചെയ്യുമെന്ന് അസം ബി.ജെ.പി. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിലെ വരികള്‍ രാജ്യദ്രോഹപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി പരാതി നല്‍കുന്നത്.’ഇന്ത്യ ഗുജറാത്ത് മുതല്‍ പശ്ചിമ ബംഗാള്‍ വരെ’ എന്ന ട്വീറ്റ് വഴി ചൈനയുടെ അരുണാചല്‍ പ്രദേശ് എന്ന ആവശ്യം അംഗീകരിച്ചുവെന്നാണ് വിമര്‍ശനം.

വോട്ട് ചെയ്യുന്നതില്‍ പിഴവ് പറ്റിയാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ കേരളമോ പശ്ചിമ ബംഗാളോ ആയി മാറുമെന്ന യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിനുള്ള മറുപടിയായി ഗാഹുല്‍ ഗാന്ധി പങ്കുവച്ച ട്വീറ്റിനെതിരെയാണ് ബി.ജെ.പി ആരോപണം ഉന്നയിക്കുന്നത്.

‘കശ്മീര്‍ മുതല്‍ കേരളം വരെ, ഗുജറാത്ത് മുതല്‍ പശ്ചിമ ബംഗാള്‍ വരെ, ഇന്ത്യ അതിന്റെ എല്ലാ നിറങ്ങളിലും മനോഹരമാണ്, ഇന്ത്യയുടെ ആത്മാവിനെ അപമാനിക്കരുത്.’ എന്ന ട്വീറ്റിലെ വരികളാണ് വിവാദമായിരിക്കുന്നത്. ട്വീറ്റിന് പിന്നാലെ അസം, ത്രിപുര, മണിപ്പൂര്‍ മുഖ്യമന്ത്രിമാര്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ രാഹുല്‍ മന:പൂര്‍വം അവഗണിച്ചുവെന്ന് ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരുന്നു. ഇതുവഴി അരുണാചല്‍ പ്രദേശ് വേണമെന്ന ചൈനക്കാരുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു എന്നും ആരോപണം ഉയര്‍ന്നു.

രാഹുലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധി നമ്മുടെ മനോഹരമായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ മറന്നു.തന്റെ പൂര്‍വികരെ പോലെ തന്നെ അദ്ദേഹം ഈ പ്രദേശത്തെ ഒഴിവാക്കി. ഈ അജ്ഞതയാണ് കോണ്‍ഗ്രസിനെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും മൊത്തത്തില്‍ തുടച്ചുനീക്കുന്നതിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് നടക്കുന്ന മണിപ്പൂരില്‍, പ്രദേശത്തെ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ അറിവില്ലായ്മയില്‍ താന്‍ അമ്പരന്നെന്നും വരാനിരിക്കുന്ന നിയമസഭയില്‍ എങ്ങനെയാണ് പാര്‍ട്ടി സംസ്ഥാനത്തെ ജനങ്ങളോട് വോട്ട് ചെയ്യാന്‍ ആവശ്യപ്പെടുന്നതെന്നും മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് പറഞ്ഞു. നിരവധി ബി.ജെ.പി നേതാക്കള്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റനെതിരെ പ്രതികരണവുമായി എത്തിയിട്ടുണ്ട്.

അതേസമയം രാഹുല്‍ ഗാന്ധി മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മകനാണ് എന്നതിന് ബി.ജെ.പി എപ്പോഴെങ്കിലും തെളിവ് ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന് ചോദിച്ച അസം മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടന പ്രതിഷേധം ആരംഭിച്ച സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി രാജ്യദ്രോഹ കേസുമായി എത്തിയത്.

ഹിമന്ത ബിശ്വ ശര്‍മ്മയ്‌ക്കെതിരെ കോണ്‍ഗ്രസ്  രാജ്യവ്യാപകമായി പരാതി നല്‍കുകയും അദ്ദേഹത്തെ ഉടന്‍ പുറത്താക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.