ആശ ഇതുവരെ പ്രസവിച്ചില്ല; മാനസിക സമ്മര്‍ദ്ദം കാരണം ഗര്‍ഭം അലസി

ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്ന് കൊണ്ടുവന്ന ചീറ്റപ്പുലികളിലൊന്നായ ആശയുടെ ഗര്‍ഭമലസിയതായി റിപ്പോര്‍ട്ട്. സെപ്റ്റബര്‍ അവസാനത്തോടെ ആശ പ്രസവിക്കേണ്ടതായിരുന്നു. എന്നാല്‍, നവംബര്‍ ആദ്യം വാരമായിട്ടും ആശ പ്രസവിച്ചില്ല.

പരിശോധനയില്‍ ആശയുടെ ഗര്‍ഭമലസിയതായി സ്ഥിരീകരിച്ചു. മാനസിക സമ്മര്‍ദ്ദം കാരണമാണ് ഗര്‍ഭമലസിയതെന്ന് ചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ട് അറിയിച്ചു. സെപ്റ്റംബറിലാണ് ആശ ഗര്‍ഭിണിയാണെന്ന വിവരം പുറത്തുവന്നത്.

നമീബിയയില്‍ നിന്നും എത്തിയ ചീറ്റകളെ കുനോ ദേശീയോദ്യാനത്തില്‍ തന്റെ പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തുറന്നുവിട്ടത്. എട്ട് ചീറ്റകളെയാണ് ക്വാറന്റീനായി തുറന്നുവിട്ടത്. കരയിലെ ഏറ്റവും വേഗമേറിയ ജീവികളായ ചീറ്റകള്‍ ഇന്ത്യയിലെത്തിയതോടെ 13 വര്‍ഷത്തെ പ്രയത്‌നമാണ് സാക്ഷാത്കരിച്ചത്.

ബോയിങ് 747 കാര്‍ഗോ വിമാനത്തിലാണ് പ്രത്യേക കൂടുകളില്‍ 8 ചീറ്റകളെ നമീബിയയിലെ വിന്‍ഡ്ഹോക് വിമാനത്താവളത്തില്‍ നിന്ന് മധ്യപ്രദേശിലെ ഗ്വാളിയര്‍ വിമാനത്താവളത്തിലിറക്കിയത്. തുടര്‍ന്ന് സംസ്ഥാനത്തു തന്നെയുള്ള കുനോ ദേശീയോദ്യാനത്തിലേക്ക് ഹെലികോപ്റ്റര്‍ മാര്‍ഗം എത്തിക്കുകയായിരുന്നു.

ചീറ്റകളില്‍ 5 പെണ്ണും 3 ആണുമുണ്ട്. പെണ്‍ ചീറ്റകള്‍ക്ക് 2-5 വയസ്സും ആണ്‍ ചീറ്റകള്‍ക്ക് 4.5 -5.5 വയസ്സുമാണ് പ്രായം. ആണ്‍ ചീറ്റകളില്‍ രണ്ടെണ്ണം സഹോദരന്മാരാണ്. 6 ആഴ്ചയ്ക്കുള്ളില്‍ ആണ്‍മൃഗങ്ങളെയും 4 ആഴ്ചയ്ക്കുള്ളില്‍ പെണ്‍മൃഗങ്ങളെയും വിശാലമായ മേട്ടിലേക്കു തുറന്നുവിടും.