പാകിസ്ഥാന്‍ കശ്മീരിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കും; നിയമപരമായ പോരാട്ടത്തെയാണ് ഇന്ത്യ തീവ്രവാദമായി ചിത്രീകരിക്കുന്നതെന്ന് പാക് സൈനിക മേധാവി

അന്താരാഷ്ട്ര നിയമപ്രകാരം അംഗീകരിക്കപ്പെട്ട സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള നിയമപരമായ പോരാട്ടത്തെയാണ് ഇന്ത്യ തീവ്രവാദമായി ചിത്രീകരിക്കുന്നതെന്ന് പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീര്‍. പോരാട്ടത്തില്‍ കശ്മീരിലെ ജനങ്ങളുടെ ഒപ്പം പാകിസ്ഥാന്‍ നില്‍ക്കുമെന്നും അസിം മുനിര്‍ കൂട്ടിച്ചേര്‍ത്തു.

കശ്മീരിലെ ജനങ്ങളുടെ ആഗ്രഹത്തെ അടിച്ചമര്‍ത്താനും പരിഹാരത്തിന് പകരം സംഘര്‍ഷം അവസാനിപ്പിക്കാനും ശ്രമിക്കുന്നവര്‍ ഈ പോരാട്ടത്തെ കൂടുതല്‍ പ്രസക്തമാക്കുകയാണ്. കറാച്ചിയിലെ പാകിസ്ഥാന്‍ നാവിക സേനാ അക്കാദമിയിലെ പാസിങ് ഔട്ട് പരേഡിനിടെയായിരുന്നു അസിം മുനീറിന്റെ വിവാദ പ്രസ്താവന.

ഭാവിയില്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാല്‍ ശക്തമായ മറുപടി നല്‍കുമെന്നും അസിം മുനീര്‍ പറഞ്ഞു. കശ്മീരിലെ ജനങ്ങളുടെ ആഗ്രഹപ്രകാരം ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളുടെ അടിസ്ഥാനത്തില്‍ കശ്മീര്‍ വിഷയത്തില്‍ ഒരൊറ്റ പ്രമേയം കൊണ്ടുവരണമെന്നാണ് പാകിസ്ഥാന്‍ ആവശ്യപ്പെടുന്നതെന്നും അസിം മുനീര്‍ വ്യക്തമാക്കി.

Read more

കശ്മീര്‍ പാകിസ്ഥാന്റെ കഴുത്തിലെ സിരയാണെന്നാണ് നേരത്തെ അസിം മുനീര്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും പ്രകോപന പ്രസംഗവുമായി രംഗത്തെത്തിയിരിക്കുന്നത്.