'നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് എതിരെ നിയമം വേണം': അരവിന്ദ് കെജ്‌രിവാൾ

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവരണമെന്നും എന്നാല്‍ അതിന്റെ പേരില്‍ ആരെയും തെറ്റായി ഉപദ്രവിക്കരുതെന്നും ആം ആദ്മി പാര്‍ട്ടി (എ.എ.പി) നേതാവ് അരവിന്ദ്  കെജ്‌രിവാൾ.  ജലന്ധറില്‍ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തീര്‍ച്ചയായും മതപരിവര്‍ത്തനത്തിനെതിരെ നിയമം ഉണ്ടാക്കണം, എന്നാല്‍ ഇതിലൂടെ ആരെയും തെറ്റായി ഉപദ്രവിക്കരുത്, ഭയപ്പെടുത്തി മതപരിവര്‍ത്തനം നടത്തുന്നത് തെറ്റാണ്.’ കെജ്‌രിവാള്‍ വ്യക്തമാക്കി. മതം ഒരു സ്വകാര്യ കാര്യമാണ്. ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടപ്രകാരം ആരാധന നടത്താന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ് എന്നിവയുള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവന്നിട്ടുണ്ട്. അസം പോലുള്ള മറ്റ് പല സംസ്ഥാനങ്ങളും സമാനമായ നിയമങ്ങള്‍ ആലോചിക്കുന്നുണ്ട്. എ.എ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഡോര്‍സ്റ്റെപ്പ് ഡെലിവറി സേവനവും മൊഹല്ല ക്ലിനിക്കുകളും ആരംഭിക്കുമെന്നും കെജ്‌രിവാള്‍ വാഗ്ദാനം ചെയ്തു.

പഞ്ചാബില്‍ 16,000 ക്ലിനിക്കുകള്‍ നിര്‍മ്മിക്കുകയും ആശുപത്രികള്‍ നവീകരിക്കുകയും ചെയ്യും. ഡല്‍ഹിയെപ്പോലെ പഞ്ചാബിനും എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബില്‍ പുതിയ നികുതി ഏര്‍പ്പെടുത്തില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഫെബ്രുവരി 20നാണ് പഞ്ചാബില്‍ വോട്ടെടുപ്പ്. മാര്‍ച്ച് 10ന് വോട്ടെണ്ണല്‍ നടക്കും.