അരുണ്‍ ജെയ്റ്റ്‌ലിയുടെ സംസ്‌കാരം ഇന്ന്

ശനിയാഴ്ച അന്തരിച്ച ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജയ്റ്റ്ലിയുടെ സംസ്‌കാരം ഇന്ന് നടക്കും. വൈകിട്ട് നിഗം ബോധ്ഘട്ടിലാണ് സംസ്‌കാരം. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികള്‍ നല്‍കിയാവും സംസ്‌കാരം നടക്കുക.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രിമാര്‍ തുടങ്ങി പ്രതിപക്ഷത്തെ നേതാക്കളും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും.

ന്യൂഡല്‍ഹിയിലെ കൈലാഷ് കോളനിയിലെ വസതിയില്‍ പൊതു ദര്‍ശനത്തിന് വെച്ചിരിക്കുന്ന മൃതദേഹത്തില്‍ സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. വസതിയിലെ പൊതു ദര്‍ശനത്തിന് ശേഷം രാവിലെ 11 മണിയോടെ ഭൗതിക ശരീരം ബിജെപി ആസ്ഥാനത്തേക്ക് കൊണ്ടുപോകും. രണ്ട് മണി വരെ ഇവിടെ പൊതുദര്‍ശനത്തിന് വെക്കും.

വിദേശ സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് മടങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരിമാനിച്ചിരുന്നെങ്കിലും സന്ദര്‍ശനം തുടരണമെന്നായിരുന്നു ജയ്റ്റ്ലിയുടെ കുടുംബം അഭ്യര്‍ത്ഥിച്ചത്. അതിനാല്‍ മോദി സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കില്ല.