മോദി അധികാരം നിലനിര്‍ത്തിയാല്‍ ഉത്തരവാദി രാഹുല്‍ ഗാന്ധി, ഡല്‍ഹിയില്‍ സഖ്യം പൊളിച്ചതിന് എതിരെ വിമര്‍ശനവുമായി അരവിന്ദ് കെജരിവാള്‍

ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് സഖ്യത്തിന് തയ്യാറാകാത്ത കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍. കേന്ദ്രത്തില്‍ ഒരുവട്ടം കൂടി മോദി അധികാരത്തില്‍ വന്നാല്‍ അതിന് ഉത്തരവാദി രാഹുല്‍ ഗാന്ധി മാത്രമായിരിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി കൂടിയായ കെജരിവാള്‍ പറഞ്ഞു. ആം ആദ്മിപാര്‍ട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങിലാണ് കെജരിവാള്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചത്.

ഡല്‍ഹിയിലെ ഏഴ് ലോക്‌സഭ സീറ്റുകളില്‍ സഖ്യമാകാമെന്ന് എഎപി തുടക്കം മുതല്‍ വ്യക്തമാക്കുന്നതാണ്. കോണ്‍ഗ്രസ് ഇത് നിഷേധിച്ച സാഹചര്യത്തിലാണ് കെജരിവാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിപരമായ വിമര്‍ശനം ഉന്നയിച്ചത്. സഖ്യമില്ലാതെ മത്സരിച്ചാല്‍ ഭൂരിഭാഗം സീറ്റുകളും ബിജെപി പിടിച്ചടക്കുമെന്ന അവസ്ഥയാണ് ഡല്‍ഹിയില്‍.

ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമാണെന്നും രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ളതാണെന്നും കെജരിവാള്‍ പറഞ്ഞു. ബിജെപി ന്യൂനപക്ഷ വിരുദ്ധമാണ്. രാജ്യ താത്പര്യത്തിനാണ് മുന്‍ഗണന നല്‍കുക. മോദിയെയും അമിത് ഷായെയും അധികാരത്തില്‍ നിന്ന് പുറത്താക്കുകയാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.