തന്നെ വകവരുത്താന്‍ ശ്രമിക്കുന്നത് സുരക്ഷാ ജീവനക്കാരല്ല, നരേന്ദ്രമോദിയാണെന്ന് അരവിന്ദ് കെജ്‌രിവാള്‍

സുരക്ഷാ ഉദ്യാഗസ്ഥരല്ല, പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തന്നെ കൊല്ലാന്‍ ശ്രമിക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ പോലെ സുരക്ഷാ ഉദ്യോഗസ്ഥരാല്‍ താനും കൊല്ലപ്പെടുമെന്ന പ്രസ്താവനയ്ക്ക് പിന്നാലെയാണ് കെജ്‌രിവാളിന്റെ പുതിയ പ്രസ്താവന.

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വിജയ് ഗോയലിന് ട്വിറ്ററിലൂടെ നല്‍കിയ മറുപടിയിലാണ് കെജ്‌രിവാളിന്റെ പുതിയ ആരോപണം. സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തുമെന്ന ഭയം ഉണ്ടെങ്കില്‍ കെജ്‌രിവാള്‍ സ്വന്തം ഇഷ്ടമനുസരിച്ച് ആളുകളെ തിരഞ്ഞെടുക്കട്ടെയെന്ന് കേന്ദ്രമന്ത്രി വിജയ് ഗോയല്‍ പറഞ്ഞിരുന്നു. ഇതിനോടാണ് കെജ്‌രിവാളിന്റെ പ്രതികരണം.

സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരെ കെജ്‌രിവാള്‍ സംശയിക്കുന്നതില്‍ ദുഃഖമുണ്ടെന്നും ഡല്‍ഹി പൊലീസിന്റെ യശ്ശസ് കളങ്കപ്പെടുത്തുന്നതിന് വേണ്ടിയാണ് താങ്കളുടെ സംശയമെന്നും വിജയ് ഗോയല്‍ പറഞ്ഞിരുന്നു. നിങ്ങള്‍ക്ക് സ്വന്തം സുരക്ഷാഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കാം. അക്കാര്യത്തില്‍ എന്തെങ്കിലും സഹായം വേണമെങ്കില്‍ എന്നോട് പറയൂ. താങ്കള്‍ക്ക് ദീര്‍ഘായുസ് ഉണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നുവെന്നും ഗോയല്‍ ട്വീറ്ററിലൂടെ അറിയിച്ചിരുന്നു.

നേരത്തെ, പഞ്ചാബ് വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബിജെപി തന്റെ പുറകേ തന്നെയുണ്ടെന്നും, ഒരു ദിവസം സുരക്ഷാ ഉദ്യോഗസ്ഥരാല്‍ തന്നെ താന്‍ കൊല്ലപ്പെടുമെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നത്. സ്വകാര്യ സുരക്ഷാ ജീവനക്കാര്‍ തന്നെ ബി.ജെ.പിക്ക് തന്റെ എല്ലാ കാര്യങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും കെജ്രിവാള്‍ ആരോപിച്ചിരുന്നു.