പൗരത്വ നിയമത്തിന് എതിരെ മംഗളൂരുവിൽ നടന്ന പ്രതിഷേധം: 1800 മലയാളികള്‍ക്ക് കര്‍ണാടക പൊലീസിന്‍റെ നോട്ടീസ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ മംഗളൂരുവിൽ നടന്ന പ്രതിഷേധത്തിന്റെ അന്ന് നഗരത്തിലുണ്ടായിരുന്ന മലയാളികള്‍ക്ക് മംഗളൂരു പൊലീസിന്‍റെ നോട്ടീസ്. 1800 മലയാളികള്‍ക്കാണ് കര്‍ണാടക പൊലീസിന്‍റെ നോട്ടീസ് ലഭിച്ചത്. ഡിസംബര്‍ 19- നുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാനാണ് പൊലീസിന്റെ നോട്ടീസിൽ പറയുന്നത്. സ്ത്രീകളും വിദ്യാര്‍ത്ഥികളും ഉൾപ്പെടെ ഉള്ളവർക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്. അന്നത്തെ പ്രക്ഷോഭത്തിനിടെ നടന്ന പൊലീസ് വെടിവെയ്പ്പില്‍ രണ്ട് പേര്‍ മരിച്ചിരുന്നു. പ്രക്ഷോഭം നടന്ന ദിവസത്തെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് ഇത്രയും പേര്‍ക്ക് നോട്ടീസ് നല്‍കിയത്.

നിരപരാധികളായ ആളുകള്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്നും മംഗളൂരുവില്‍ നടന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ മലയാളികളാണെന്ന് വരുത്തി തീര്‍ക്കുകയാണെന്നും ജില്ലാ പഞ്ചായത്ത് അംഗം അലി ഹര്‍ഷാദ് വോര്‍കാടി പറഞ്ഞു. സഞ്ചാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് കര്‍ണാടക പൊലീസ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. മംഗളൂരു സിറ്റി ക്രൈം റെക്കോഡ് ബ്യൂറോ അസി. കമ്മീഷണറുടെ പേരിലാണ് നോട്ടീസ് വന്നിരിക്കുന്നത്. ഹാജരായില്ലെങ്കില്‍ മറ്റ് നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും നോട്ടീസില്‍ പറയുന്നു.

പ്രതിഷേധമുണ്ടായ ദിവസം മംഗലാപുരം നഗര പരിധിയിലുണ്ടായിരുന്നവരുടെ സിം അ‍ഡ്രസിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നതെന്നാണ് പൊലീസിന്റെ വിശദീകരണം. കാസര്‍ഗോഡ് ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ളവര്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി മംഗളൂരുവില്‍ പോയവര്‍ക്കും പ്രതിഷേധത്തിൽ പങ്കെടുക്കാത്തവർക്കും നോട്ടീസ് അയച്ചിട്ടുണ്ട്. മത്സ്യ മൊത്തക്കച്ചവടക്കാരന്‍ സംഭവ ദിവസം ഭാര്യ റമീലയുടെ ഫോണുമായാണ് മാര്‍ക്കറ്റില്‍ പോയത്. അവര്‍ക്ക് വരെ നോട്ടീസ് നല്‍കിയിട്ടുണ്ട്. മംഗളൂരുവിലെ പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമപ്രവര്‍ത്തകരെ പൊലീസ് വ്യാജ മാധ്യമപ്രവര്‍ത്തകരാണെന്നമ ആരോപിച്ച് കസ്റ്റഡിയിലെടുത്തത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.