ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അക്രമം തടയാൻ ഓര്‍ഡിനൻസ്; വീട് ഒഴിയാൻ പറയുന്ന് അടക്കം കുറ്റകരം

കോവിഡിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ കര്‍ശന നടപടിയുമായി കേന്ദ്ര സർക്കാർ. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അക്രമം തടയാൻ ഓര്‍ഡിനൻസ് ഇറക്കും. തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ലാ കുറ്റമാക്കും. 6 മാസം മുതൽ 7 വർഷം വരെ തടവ് ശിക്ഷയാണ് ഓര്‍ഡിനൻസ് വ്യവസ്ഥ ചെയ്യുന്നത്. 8 ലക്ഷം രൂപ വരെ പിഴയും ഈടാക്കും. ആരോഗ്യ പ്രവർത്തകരോട് വീടുകൾ ഒഴിഞ്ഞു പോകുവാൻ പറയുന്നതും ശിക്ഷാർഹമായ കുറ്റമാകും.

ഡോക്ടർമാർക്കെതിരെയോ ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അക്രമം ഒരു കാരണവശാലും അനുവദിക്കില്ല. വാഹനങ്ങൾ തകർത്താൽ മാർക്കറ്റ് വിലയുടെ രണ്ടിരട്ടി നഷ്ടപരിഹാരം അക്രമികളിൽ നിന്ന് ഈടാക്കും. എപിഡമിക്ക് ഡിസീസസ് ആക്ടിൽ ഭേദഗതി വരുത്തിയാണ് ഓര്‍ഡിനൻസ് ഇറക്കുന്നത്. ആരോഗ്യ പ്രർത്തകർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാനും നടപടി എടുക്കും .ആയുഷ്മാൻ ഭാരത് പദ്ധതിയിൽ പെടുത്തി കോവിഡ്-19 ചികിത്സ സൗജന്യമാക്കും എന്നും കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു.