ഇന്ത്യൻ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ഇന്ന് നടക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയം 4 ദൗത്യത്തിന്റെ വിക്ഷേപണം ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് 12.01 ന് നടക്കുമെന്ന് നാസ അറിയിച്ചു. നാൽപ്പത്തിയൊന്ന് വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യക്കാരൻ ബഹിരാകാശത്തേക്ക് പോകുന്നത്.
ശുഭാംശു ശുക്ലയ്ക്ക് പുറമേ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരടങ്ങുന്നതാണ് ദൗത്യസംഘം. അമേരിക്കയിലെ ഫ്ളോറിഡയിലുള്ള കെന്നഡി സ്പേസ് സെൻ്ററിൽ നിന്ന് സ്പേസ് എക്സിൻ്റെ ഫാൽക്കൺ 9 റോക്കറ്റിൽ ഡ്രാഗൺ പേടകത്തിലാണ് യാത്ര. ജൂൺ 26ന് വൈകുന്നേരം നാലരയോടെ നാലംഗ ദൗത്യ സംഘവുമായി ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തും. പതിനാല് ദിവസത്തെ ദൗത്യമാണ് ആക്സിയം ലക്ഷ്യമിടുന്നത്, എല്ലാവരും കഴിഞ്ഞ മേയ് 25 മുതൽ ക്വാറന്റീനിലാണ്.
നാസ, ഇസ്രോ, യൂറോപ്യൻ സ്പേസ് ഏജൻസി എന്നിവയുടെ സഹകരണത്തോടെ മനുഷ്യരെ ബഹിരാകാശ നിലയത്തിലേക്കെത്തിക്കുന്ന ദൗത്യമാണ് ആക്സിയം- 4. ആക്സിയം സ്പേസ് എന്ന സ്വകാര്യ കമ്പനിയുടെ നാലാമത്തെ മിഷൻ. സാങ്കേതിക പ്രശ്നം കാരണം ഏഴ് വട്ടം മാറ്റി വെച്ച ദൗത്യമാണിത്. മൈക്രോ ഗ്രാവിറ്റിയിൽ 60ലേറെ പരീക്ഷണങ്ങളാണ് സംഘത്തിന്റെ ലക്ഷ്യം. ഐഎസ്ആർഒക്കായി ഏഴ് പരീക്ഷണങ്ങൾ ശുഭാംശു ശുക്ല പ്രത്യേകമായി ചെയ്യും. 550 കോടി രൂപയാണ് പദ്ധതിക്കായി ഇന്ത്യ ചെലവിടുന്നതെന്നാണ് റിപ്പോർട്ടുകൾ. ശുഭാൻഷു ബഹിരാകാശയാത്ര ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിക്ക് കൂടുതൽ കരുത്ത് പകരും.
Read more
1984ൽ സോവിയറ്റ് ബഹിരാകാശ പേടകത്തിൽ പറന്ന രാകേഷ് ശർമ്മയാണ് ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യൻ പൗരൻ. കൽപ്പന ചൗള, സുനിത വില്യംസ് തുടങ്ങിയ ഇന്ത്യൻ വംശജരും നാസ ദൗത്യങ്ങളുടെ ഭാഗമായി ബഹിരാകാശത്തേക്ക് യാത്ര ചെയ്തിട്ടുണ്ട്.