ഒരു വയസുകാരന്റെ വായില്‍ ഭക്ഷണം കുത്തിനിറച്ച് കൊലപ്പെടുത്തി, അമ്മ അറസ്റ്റില്‍

സ്വകാര്യ ജീവിതത്തിന് തടസമെന്ന് കണ്ട് ഒരു വയസ്സുള്ള മകനെ വായില്‍ ഭക്ഷണം കുത്തിനിറച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍. തമിഴ്‌നാട് ഊട്ടി വണ്ണാര്‍പ്പേട്ടയില്‍ താമസിക്കുന്ന ഗീതയാണ് (40)പിടിയിലായത്. മകന്‍ നിധീഷിന്റെ വായില്‍ അമിതമായി ഭക്ഷണം തിരുകിക്കയറ്റി ശ്വാസ മുട്ടിച്ചാണ് കൊലപ്പെടുത്തിയത്.

ഫെബ്രുവരി 14നായിരുന്നു സംഭവം. അബോധാവസ്ഥയിലായ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കും മുമ്പ് മരിച്ചിരുന്നു. കുട്ടി തലകറങ്ങി വീമുവെന്നാണ് ഗീത പറഞ്ഞത്. എന്നാല്‍ പരിശോധിച്ച ഡോക്ടര്‍ക്ക് സംശയം തോന്നി പൊലീസിനെ വിവരം അറിയിച്ച് അന്വേഷണം നടത്തിയതോടെയാണ് കൊലപാതക വിവരം പുറത്ത് വരുന്നത്. ഗീതയ്ക്ക് സംശയം ഉണ്ടാകാത്ത വിധമാണ് പൊലീസ് അന്വേഷണവുമായി മുന്നോട്ട് പോയത്.

കോയമ്പത്തൂര്‍ സ്വദേശി കാര്‍ത്തിക്ക് എന്ന യുവാവിനെ വിവാഹം ചെയ്ത് രണ്ട് ആണ്‍മക്കളുമായി ഊട്ടിയിലായിരുന്നു ഗീത താമസിച്ചിരുന്നത്. എന്നാല്‍ ഗീതയുമായി പിണങ്ങി കാര്‍ത്തിക്ക് മൂത്ത മകനായ മൂന്ന വയസുകാരനൊപ്പം തിരികെ കോയമ്പത്തൂരിലേക്ക് പോയിരുന്നു. ഒരു വയസുകാരനുമൊത്താണ് ഗീത താമസിച്ചിരുന്നത്. ഇവര്‍ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടായിരുന്നു. ഇതിന് തടസ്സമാകുമെന്ന് കരുതിയാണ് കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഭക്ഷണം കുടുങ്ങി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തി. കുടടിയുടെ തലയില്‍ പരിക്ക് പറ്റിയതായും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ഗീതയെ കസ്റ്റഡിയില്‍ എടുത്ത ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. സ്വാഭാവിക മരണമെന്ന് തോന്നിക്കാനാണ് ഭക്ഷണം കുത്തി നിറച്ച് കൊലപ്പെടുത്തിയതെന്നും അവര്‍ മൊഴി നല്‍കി. പ്രതിയെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി റിമാാന്‍ഡ് ചെയ്തു.