പണം മോഷ്ടിച്ചെന്ന് ആരോപിച്ച് ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി മര്‍ദ്ദിക്കാന്‍ ശ്രമിച്ചെന്ന് പരാതി. പുനലൂരിലാണ് സംഭവം. പുനലൂര്‍ വെട്ടിത്തിട്ടയിലെ ലിവിങ് വാട്ടര്‍ എന്ന സ്ഥാപനത്തിനെതിരെ കുട്ടിയുടെ കുടുംബം പരാതി നല്കി. സംഭവത്തില്‍ സ്ഥാപനത്തിലെ വാര്‍ഡനെയും കുക്കിനെയും പുനലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
500 രൂപ കാണാനില്ലെന്ന് ആരോപിച്ചായിരുന്നു വാര്‍ഡനും കുക്കും ചേർന്ന് കുട്ടിയോട് കൊടും ക്രൂരത നടത്തിയത്. കുട്ടികള്‍ താമസിച്ച് പഠിക്കുന്ന സ്ഥാപനമാണ് ലിവിങ് വാട്ടര്‍. അവധി കഴിഞ്ഞ് തിരികെ പോകാനിരിക്കവേ കുട്ടി വിസമ്മതം കാണിക്കുകയായിരുന്നു.
ഇതിനെ തുടര്‍ന്നാണ് താന്‍ പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് വാര്‍ഡനും കുക്കും മര്‍ദ്ദിക്കാന്‍ ശ്രമിച്ചെന്ന് കുട്ടി പറയുന്നത്. താന്‍ മോഷ്ടിച്ചില്ല എന്ന് കുട്ടി പറഞ്ഞെങ്കിലും വാര്‍ഡനും കുക്കും ക്രൂരത കാട്ടുകയായിരുന്നുവെന്നാണ് പരാതി.







