കമ്മ്യൂണിസ്റ്റുകാര്‍ ക്രിമിനലുകള്‍, കോണ്‍ഗ്രസുകാര്‍ അഴിമതിക്കാര്‍, പക്ഷേ ബി.ജെ.പി അങ്ങനെയല്ല: അമിത് ഷാ

ത്രിപുര നിയമ സഭാതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഐഎമ്മിനും കോണ്‍ഗ്രസിനുമെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇരുപാര്‍ട്ടികളും ജനതാല്‍പ്പര്യത്തിന് വിരുദ്ധമായാണ് പ്രവര്‍ത്തിച്ചത്. പക്ഷേ ത്രിപുരയിലെ ബിജെപി സര്‍ക്കാരിനെതിരെ ഒരു അഴിമതി ആരോപണവും ഉയര്‍ന്നിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.

.’കമ്മ്യൂണിസ്റ്റുകാര്‍ ക്രിമിനലുകളാണ്. കോണ്‍ഗ്രസുകാര്‍ അഴിമതിക്കാരാണ്. ഇരുവരും സംസ്ഥാനത്തിനും ജനങ്ങള്‍ക്കും എതിരായാണ് പ്രവര്‍ത്തിച്ചത്. ത്രിപുരയില്‍ 30 വര്‍ഷത്തോളമുള്ള കമ്മ്യൂണിസ്റ്റ് ഭരണവും 15 വര്‍ഷത്തോളമുള്ള കോണ്‍ഗ്രസിന്റെ ഭരണവും അഞ്ച് വര്‍ഷം മാത്രമുള്ള ബിജെപി ഭരണവും താരതമ്യപ്പെടുത്തിയാല്‍ നിങ്ങള്‍ക്ക് കാര്യങ്ങള്‍ ബോധ്യമാകും’, അമിത് ഷാ പറഞ്ഞു.

ബിജെപിക്കെതിരെ ഒരു അഴിമതി ആരോപണം പോലും ആര്‍ക്കും ഉന്നയിക്കാനില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴില്‍ ബിജെപി സുതാര്യമായാണ് ഭരിക്കുന്നത്. ബിജെപി ഭരണം ഗോത്രവിഭാഗത്തോടുള്ള അനീതി അവസാനിപ്പിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.

ത്രിപുര കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും ത്രിപുര രാജകുടുംബത്തിന്റെ നിലവിലെ തലവനുമായ പ്രദ്യോത് മാണിക്യ നേതൃത്വം നല്‍കുന്ന തിപ്ര മോത പാര്‍ട്ടിക്ക് കോണ്‍ഗ്രസുമായും സിപിഎമ്മുമായും ‘രഹസ്യധാരണ’യുണ്ടെന്നും പ്രസംഗത്തിനിടെ അമിത് ഷാ ആരോപിച്ചു.