അഭിഭാഷകന്‍ ഉത്തരവ് നേരിട്ട് ജയിലില്‍ എത്തിച്ചു; ഒരു ദിവസത്തിന് ശേഷം അല്ലു അര്‍ജുന്‍ ജയില്‍ മോചിതന്‍; വന്‍ സ്വീകരണം ഒരുക്കാന്‍ ആരാധകര്‍

സിനിമ പ്രമോക്ഷനിടെ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിക്കാനിടയായ സംഭവത്തില്‍ അറസ്റ്റിലായ നടന്‍ അല്ലു അര്‍ജുന്‍ ജയില്‍ മോചിതനായി. ഇന്നു രാവിലെ അല്ലുവിന്റെ അഭിഭാഷകന്‍ കോടതി ഉത്തരവ് ചഞ്ചല്‍ഗുഡ ജയിലില്‍ നേരിട്ട് എത്തിക്കുകയായിരുന്നു. ഇതോടെയാണ് ഇന്നു രാവിലെ ഏഴോടെ അദേഹം ജയില്‍ മോചിതനായത്. വന്‍ സ്വീകരണം ഒരുക്കാന്‍ ആരാധകര്‍ പദ്ധതിയെടുത്തിട്ടുണ്ട്.

റിമാന്‍ഡ് ചെയ്ത് ഒരുമണിക്കൂറിനുള്ളില്‍ തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചെങ്കിലും കോടതി ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് ലഭിക്കാന്‍ വൈകിയിരുന്നു. ഇതോടെ ഇന്നലെ രാത്രി മുഴുവന്‍ അല്ലു അര്‍ജുന് ജയിലില്‍ കഴിയേണ്ടി വരുകയായിരുന്നു.

നടന്‍ അല്ലു അര്‍ജുന് ജയില്‍ മോചിതനാകാതാതോടെ പ്രതിഷേധവുമായി ആരാധക വൃന്ദം ജയിലിന് മുന്നില്‍ തടിച്ചുകൂടിതിരുന്നു. ഇന്നലെ രാത്രി മുതല്‍ ആയിരക്കണക്കിന് ആരാധകരാണ് ജയിലിന് മുന്നിലെത്തിയത്.
ചഞ്ചല്‍ഗുഡ ജയിലിലെ ക്ലാസ്-1 ബാരക്കില്‍ ആണ് അല്ലു അര്‍ജുന്‍ കഴിഞ്ഞത്.

പുഷ്പ 2 സിനിമയുടെ റിലീസിനിടെ തിക്കിലും തിരക്കിലുംപ്പെട്ട് യുവതി മരിച്ച സംഭവത്തില്‍ അറസ്റ്റിലായ നടന്‍ അല്ലു അര്‍ജുന് നേരത്തേ തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. നാലാഴ്ചത്തെ ഇടക്കാല ജാമ്യമാണ് കോടതി അനുവദിച്ചിരിക്കുന്നത്.

മനഃപൂര്‍വമല്ലാത്ത നരഹത്യയെന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമോ എന്നതില്‍ സംശയമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. ഒരു പ്രമോഷന്റെ ഭാഗമായി ഒരിടത്ത് നടന്‍ പോയത് കൊണ്ട് അപകടമുണ്ടായെന്ന് പ്രഥമദൃഷ്ട്യാ പറയാന്‍ കഴിയില്ലെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം തല്‍ക്കാലം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

Read more

അതേസമയം, ഏത് താരമായാലും നിയമത്തിന് മുകളിലല്ലന്നും ഭരണഘടനയും നിയമവും എല്ലാവര്‍ക്കും ഒരുപോലെയാണെന്നും നടന്‍ അല്ലു അര്‍ജുന്റെ അറസ്റ്റില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി. ഒരു അമ്മയെ നഷ്ടപ്പെട്ട കുടുംബത്തോട് ആര് സമാധാനം പറയുമെന്നും അദേഹം ചോദിച്ചു.