നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന് ആരോപണം; മദര്‍ തെരേസ സ്ഥാപിച്ച അഗതി മന്ദിരത്തിന് എതിരെ കേസ്

നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് വഡോദരയിലെ മിഷനറീസ് ഓഫ് ചാരിറ്റി എന്ന അഗതി മന്ദിരത്തിന് എതിരെ പൊലീസ് കേസെടുത്തു. മദര്‍ തെരേസ സ്ഥാപിച്ച അഗതിമന്ദിരത്തിന് എതിരെയാണ് പരാതി.  പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് ക്രിസ്ത്യന്‍ മതത്തിലേക്ക് മാറ്റുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

സാമൂഹിക സുരക്ഷ ഓഫിസര്‍ മായങ്ക് ത്രിവേദിയാണ് മകര്‍പുര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഈ വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ ദേശീയ ശിശു സംരക്ഷണ സമിതി ചെയര്‍മാന്‍ അഗതി മന്ദിരം സന്ദര്‍ശിച്ചിരുന്നു. ഇവിടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ചെയര്‍മാന്‍ ജില്ലാ കളക്ടര്‍ക്ക് കത്തെഴുതി. സ്ഥാപനത്തിനെതിരെ നടപടിയെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കാനായി കളക്ടര്‍ ഒരു സംഘത്തെ നിയോഗിച്ചു. അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസില്‍ പരാതി നല്‍കിയതെന്ന് മായങ്ക് ത്രിവേദി പറഞ്ഞു.

അഗതി മന്ദിരത്തില്‍ പെണ്‍കുട്ടികളെ ക്രിസ്ത്യന്‍ മതഗ്രന്ഥങ്ങള്‍ വായിക്കാനും, കുരിശ് ധരിക്കാനും, പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാനും നിര്‍ബന്ധിക്കുന്നതായും പരാതിയില്‍ പറയുന്നുണ്ട്. അവിടുത്തെ ലൈബ്രറികളില്‍ നിന്ന് 13 കോപ്പി ബൈബിള്‍ കണ്ടെത്തി. യുവതികളെ മറ്റ് മതത്തിലുള്ളവരുമായി ക്രിസ്ത്യന്‍ ആചാരപ്രകാരം വിവാഹം കഴിപ്പിക്കുന്നതായും പരാതിയുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.

ആരോപണത്തെ അഗതി മന്ദിരം സ്ഥാപന മേധാവി സിസ്റ്റര്‍ റോസ് തേരേസ നിഷേധിച്ചു. തങ്ങള്‍ മതപരിവര്‍ത്തനത്തിന് ശ്രമിച്ചിട്ടില്ലെന്നും ആരെയും നിര്‍ബന്ധിച്ച് മതം മാറ്റാന്‍ താത്പര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ബാലവേലയില്‍ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികളാണ് ഇവിടെയുള്ളത്. അവരെ സംരക്ഷിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.