"അങ്ങേയറ്റം അന്യായം": സി‌.എ‌.എ വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്ത വ്യക്തികളുടെ ഫോട്ടോകൾ അടങ്ങിയ ബാനറുകൾ നീക്കംചെയ്യാൻ ഉത്തരവിട്ട് അലഹബാദ് ഹൈക്കോടതി

ലഖ്‌നൗവിൽ നടന്ന സി‌.എ‌.എ വിരുദ്ധ പ്രതിഷേധത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളിൽ ആരോപണവിധേയരായ വ്യക്തികളുടെ ഫോട്ടോകളും വിശദാംശങ്ങളും അടങ്ങിയ ബാനറുകൾ സ്ഥാപിച്ചതിന് അലഹബാദ് ഹൈക്കോടതി ഉത്തർപ്രദേശ് സംസ്ഥാന അധികാരികളെ ശാസിച്ചു.

ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂറും ജസ്റ്റിസ് രമേശ് സിൻഹയും അടങ്ങുന്ന ബെഞ്ച് സി‌എ‌എ പ്രതിഷേധക്കാരുടെ പോസ്റ്ററുകൾ സ്ഥാപിക്കുന്നതിനുള്ള സംസ്ഥാന നടപടി അങ്ങേയറ്റം അന്യായമാണെന്നും ബന്ധപ്പെട്ട വ്യക്തികളുടെ വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള തികഞ്ഞ കയ്യേറ്റമാണിതെന്നും പറഞ്ഞു.

2019 ഡിസംബർ 19 ന്‌ സി‌എ‌എ പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് റിക്കവറി നോട്ടീസ് പുറപ്പെടുവിച്ച 60 ഓളം പേരുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി ലഖ്‌നൗ ഭരണകൂടം നഗരത്തിലെ പ്രധാന ഇടങ്ങളിൽ ഹോർഡിംഗുകൾ സ്ഥാപിച്ചിരുന്നു.

തിരക്കേറിയ ഹസ്രത്ഗഞ്ച് പ്രദേശത്തെ പ്രധാന ഇടങ്ങളിലും നിയമസഭാ കെട്ടിടത്തിന് മുന്നിലുമുള്ള പ്രധാന കവലയിലും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശപ്രകാരം പോസ്റ്ററുകൾ ഉയർന്നിട്ടുണ്ടെന്ന് സർക്കാർ വക്താവ് പറഞ്ഞു.

പ്രശസ്ത സന്നദ്ധ പ്രവർത്തകൻ സദാഫ് ജാഫർ, മനുഷ്യാവകാശ അഭിഭാഷകൻ മുഹമ്മദ് ഷോയ്ബ്, ആക്ടിവിസ്റ്റും മുൻ ഐപിഎസ് ഉദ്യോഗസ്ഥനുമായ എസ് ആർ ദാരപുരി തുടങ്ങിയവരും ബാനറുകളിലൊന്നിൽ ഉൾപ്പെടുന്നു.

ഇക്കാര്യം സ്വമേധയാ മനസിലാക്കിയ ഡിവിഷൻ ബെഞ്ച് ഇന്ന് (ഞായറാഴ്ച) രാവിലെ 10 ന് പ്രത്യേക സിറ്റിംഗ് നടത്താൻ തീരുമാനിക്കുകയായിരുന്നു.

“സംസ്ഥാന സർക്കാർ വിവേകത്തോടെ പെരുമാറണം,  ബാനറുകൾ നീക്കം ചെയ്യുകയും ഇതിനെക്കുറിച്ച് വൈകിട്ട് 3 ന് കോടതിയെ അറിയിക്കുകയും വേണം” കോടതി ഉത്തരവിട്ടു.