കോണ്‍ഗ്രസ് ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നു; വിരമിക്കുന്നുവെന്ന സൂചന നല്‍കി ഗുലാം നബി ആസാദ്


സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചേക്കുമെന്ന സൂചന നല്‍കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. സാമൂഹിക സേവനത്തില്‍ വ്യാപ്തനാവാന്‍ ആഗ്രഹിക്കുന്നതായി ജമ്മു കശ്മീരില്‍ നടന്ന പൊതു പരിപടിയില്‍ ഗുലാം നബി ആസാദ് പറഞ്ഞു. തന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസ്സ് അടക്കം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പുണ്ടാക്കുന്നു.

1990ലെ കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെയും കൊലയെയും പരാമര്‍ശിച്ചാണ് ജി 23 അംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ ഗുലാം നബി ആസാദ് ഇങ്ങനെ പ്രതികരിച്ചത്. താഴ്വരയില്‍ നടന്ന എല്ലാത്തിനും കാരണം തീവ്രവാദമായിരുന്നു.’ദി കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയെച്ചൊല്ലിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘രാഷ്ട്രീയ പാര്‍ട്ടികള്‍ മതത്തിന്റെയും ജാതിയുടെയും മറ്റ് കാര്യങ്ങളുടെയും അടിസ്ഥാനത്തില്‍ (ജനങ്ങള്‍ക്കിടയില്‍) 24 മണിക്കൂറും ഭിന്നത സൃഷ്ടിക്കുന്നു. എന്റേതുള്‍പ്പെടെ (കോണ്‍ഗ്രസ്) ഒരു പാര്‍ട്ടിയോടും ഞാന്‍ ക്ഷമിക്കില്ല. സിവില്‍ സമൂഹം ഒരുമിച്ച് നില്‍ക്കണം. ജാതി നോക്കാതെ എല്ലാവര്‍ക്കും നീതി നല്‍കണം. , ആസാദ് പറഞ്ഞു.

‘മഹാത്മാഗാന്ധി ഏറ്റവും വലിയ ഹിന്ദുവും മതേതരവാദിയുമാണെന്ന്’ അദ്ദേഹം ഊന്നിപ്പറഞ്ഞു. ജമ്മു കശ്മീരില്‍ സംഭവിച്ചതിന് ഉത്തരവാദി പാകിസ്ഥാനും തീവ്രവാദവുമാണ്. ഹിന്ദുക്കള്‍, കശ്മീരി പണ്ഡിറ്റുകള്‍, മുസ്ലീങ്ങള്‍, ഡോഗ്രകള്‍ എന്നിവരുള്‍പ്പെടെ ജമ്മു കശ്മീരിലെ എല്ലാവരെയും ഇത് ബാധിച്ചു,’ ജമ്മുവില്‍ ആസാദ് കൂട്ടിച്ചേര്‍ത്തു.