'ഓള്‍ ഇന്ത്യ പ്രഗ്നന്റ് ജോബ്'; സ്ത്രീകളെ ഗര്‍ഭം ധരിപ്പിച്ച് പണം നേടാം; ലൈംഗിക ദാരിദ്ര്യവും തൊഴിലില്ലായ്മയും ലക്ഷ്യമാക്കിയൊരു തട്ടിപ്പ്

രാജ്യത്തുടനീളം തൊഴിലില്ലാത്ത അനവധി യുവാക്കളുണ്ട്. ഇത്തരക്കാര്‍ക്ക് ഒരു പുതിയ തൊഴില്‍ മേഖല പരിചയപ്പെടുത്തി പണം തട്ടുകയായിരുന്നു ബീഹാറിലെ ഒരു സംഘം. പങ്കാളിയില്‍ നിന്ന് ഗര്‍ഭ ധാരണം സാധ്യമാകാത്ത സ്ത്രീകളെ ഗര്‍ഭം ധരിപ്പിക്കാന്‍ യുവാക്കളെ ആവശ്യമുണ്ടെന്ന് ആയിരുന്നു ഇവരുടെ പരസ്യം.

സാമൂഹ്യ മാധ്യമങ്ങളിലൂടെയായിരുന്നു സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഓള്‍ ഇന്ത്യ പ്രഗ്നന്റ് ജോബ് എന്നായിരുന്നു സംഘത്തിന്റെ പേര്. സ്ത്രീകളെ ഗര്‍ഭം ധരിക്കാന്‍ സഹായിച്ച് പണം സമ്പാദിക്കാം എന്നതായിരുന്നു വാഗ്ദാനം. സംഘത്തിലെ എട്ട് പേര്‍ പിടിയിലായതോടെയാണ് ഇതേ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നത്.

താത്പര്യം അറിയിച്ചെത്തുന്ന യുവാക്കളില്‍ നിന്ന് സംഘം രജിസ്‌ട്രേഷന്‍ ഫീസായി 799രൂപ ഈടാക്കിയിരുന്നു. ഇതിന് പുറമേ സുരക്ഷാ ചാര്‍ജുകളെന്ന നിലയില്‍ 5,000രൂപ മുതല്‍ 20,000രൂപ വരെയും കൈക്കലാക്കിയിരുന്നു. ബിഹാര്‍ പൊലീസ് നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് സംഘത്തിലെ പ്രധാനിയായ മുന്ന എന്ന പ്രതി അറസ്റ്റിലാകുന്നത്.

തുടര്‍ന്ന് അന്വേഷണ സംഘം മുന്നയെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ സംഘത്തിലെ എട്ട് പേര്‍ കൂടി പിടിയിലായി. എന്നാല്‍ സംഘത്തിലെ കൂടുതല്‍ ആളുകള്‍ രക്ഷപ്പെട്ടതായി ബിഹാര്‍ പൊലീസ് പറയുന്നു. രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന തട്ടിപ്പ് സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായതെന്ന് ഉന്നത പൊലീസ് സംഘം വ്യക്തമാക്കി.

പിടിയിലായ പ്രതികളില്‍ നിന്ന് സ്മാര്‍ട്ട് ഫോണുകളും പ്രിന്ററുകളും പിടിച്ചെടുത്തു. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.