അഖിലേഷ് യാദവിന് ദളിതരുടെ പിന്തുണ വേണ്ട, വോട്ട് മതി: ചന്ദ്രശേഖർ ആസാദ്

അടുത്ത മാസം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ രാഷ്ട്രീയ സംഘടനയായ ആസാദ് സമാജ് പാർട്ടി സമാജ്‌വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കില്ലെന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ശനിയാഴ്ച പറഞ്ഞു.

സമാജ്‌വാദി നേതാവ് അഖിലേഷ് യാദവിന് ദളിതരുടെ പിന്തുണ ആവശ്യമില്ല, ആസാദ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ഇന്നലെ അഖിലേഷ്ജി ഞങ്ങളെ അപമാനിച്ചു… ഇന്നലെ അഖിലേഷ്ജി ബഹുജൻ സമാജിനെ അപമാനിച്ചു,” സീറ്റ് വിഭജനം ചർച്ച ചെയ്യാൻ സമാജ്‌വാദി പാർട്ടി അധ്യക്ഷനെ കണ്ട് ഒരു ദിവസത്തിന് ശേഷം ചന്ദ്രശേഖർ ആസാദ് പറഞ്ഞു.

“അഖിലേഷ്ജിക്ക് ഈ സഖ്യത്തിൽ ദളിത് നേതാക്കളെ ആവശ്യമില്ലെന്ന് അവസാനം എനിക്ക് തോന്നി… അദ്ദേഹത്തിന് ദളിത് വോട്ടുകൾ മാത്രമേ ആവശ്യമുള്ളൂ. ദളിതർ അദ്ദേഹത്തിന് വോട്ട് ചെയ്യുകയും അദ്ദേഹം സർക്കാർ രൂപീകരിക്കുകയും ചെയ്താൽ ഞങ്ങളുടെ പ്രശ്‌നങ്ങളെ കുറിച്ച് അദ്ദേഹത്തോട് സംസാരിക്കാൻ കഴിയില്ലെന്നാണ് എന്റെ ഭയം. ദളിതരെ തല്ലിക്കൊന്നാലോ, ദളിതരുടെ ഭൂമി മോഷ്ടിക്കപ്പെട്ടാലോ, ഹത്രാസിലെപ്പോലെ ദളിത് സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുമ്പോഴോ ഒന്നും സംസാരിക്കാൻ കഴിയില്ല.” ചന്ദ്രശേഖർ ആസാദ് പറഞ്ഞു.

അഖിലേഷ് യാദവ് ആസാദ് സമാജ് പാർട്ടിക്ക് മൂന്ന് സീറ്റുകൾ വാഗ്ദാനം ചെയ്തു, എന്നാൽ ചന്ദ്രശേഖർ ആസാദ് 10 സീറ്റുകൾ ആവശ്യപ്പെട്ടതിനാൽ സമവായത്തിൽ എത്താൻ സാധിച്ചില്ല എന്നാണ് റിപ്പോർട്ട്.

ആസാദും അഖിലേഷ് യാദവും ഈ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കുന്നതിന് ധാരണയുണ്ടായിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു, സഹരൻപൂരിലെ തന്റെ ശക്തികേന്ദ്രത്തിൽ നിന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് മത്സരിക്കാനായിരുന്നു സാധ്യത.

Read more

“തിരഞ്ഞെടുപ്പിൽ ഒരുമിച്ച് പോരാടുമെന്ന് അഖിലേഷ്ജി ഒരു മാസം മുമ്പ് ഞങ്ങളോട് പറഞ്ഞു. ഞങ്ങളുടെ സംയുക്ത പോരാട്ടത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഞാൻ രണ്ട് ദിവസം ഇവിടെ ഉണ്ടായിരുന്നു. ബിജെപിയെ തടയാൻ അഖിലേഷ്ജിയുമായി ചേരാൻ ഞാൻ ആഗ്രഹിച്ചു, പക്ഷേ ദളിതർക്ക് പ്രാതിനിധ്യം നൽകാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല,” ആസാദ് പറഞ്ഞു. “എന്റെ അടുത്ത നടപടികളെക്കുറിച്ച് ഞാൻ രണ്ട് ദിവസത്തിനുള്ളിൽ തീരുമാനിക്കും… ഒരു മൂന്നാം മുന്നണി ഉടൻ തയ്യാറായേക്കും,” അദ്ദേഹം പറഞ്ഞു.