അഖിലേഷ് യാദവിന്റെ സഹോദരന്റെ ഭാര്യ അപർണ യാദവ് ബി.ജെ.പിയിൽ ചേർന്നു

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ സമാജ്‌വാദി പാർട്ടിക്ക് തിരിച്ചടിയായി അഖിലേഷ് യാദവിന്റെ സഹോദരന്റെ ഭാര്യ അപർണ യാദവ് ഇന്ന് ബിജെപിയിൽ ചേർന്നു.

അഖിലേഷ് യാദവിന്റെ സഹോദരനും മുലായം സിംഗ് യാദവിന്റെ ഇളയ മകനുമായ പ്രതീക് യാദവിന്റെ ഭാര്യയാണ് അപർണ യാദവ്.

യുപിയിൽ കഴിഞ്ഞയാഴ്ച ഭരണകക്ഷിയായ ബി.ജെ.പിയിലെ മൂന്ന് മന്ത്രിമാരും നിരവധി എംഎൽഎമാരും പാർട്ടി വിട്ട് അഖിലേഷ് യാദവിനൊപ്പം ചേർന്നിരുന്നു. ഇത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയായിരുന്നു. എന്നാൽ ഇതിന് പിന്നാലെ മുലായം സിംഗ് യാദവിന്റെ ഇളയ മകൻ പ്രതീകിന്റെ ഭാര്യ അപർണ യാദവ് ബിജെപിയിൽ ചേർന്നിരിക്കുന്നത്.

നിർണായകമായ യുപി തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് പ്രധാന വെല്ലുവിളിയായി ഉയർന്ന് വന്നിരിക്കുന്നത് മുലായം സിംഗ് യാദവിന്റെ മകൻ അഖിലേഷ് യാദവാണ്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി വിരുദ്ധ മുന്നണി സ്ഥാപിക്കാൻ ശ്രമിക്കുന്ന മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്, ശരദ് പവാറിന്റെ എൻസിപി എന്നീ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയും അദ്ദേഹം നേടിയിട്ടുണ്ട്.

സ്വാമി പ്രസാദ് മൗര്യ, ധരം സിംഗ് സൈനി, ദാരാ സിംഗ് ചൗഹാൻ എന്നിവരാണ് അഖിലേഷ് യാദവ് തന്റെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത മൂന്ന് മുൻ യുപി മന്ത്രിമാർ. വിനയ് ശാക്യ, റോഷൻ ലാൽ വർമ, മുകേഷ് വർമ, ഭഗവതി സാഗർ എന്നിവരും സമാജ്‌വാദി പാർട്ടിയിൽ ചേർന്ന എംഎൽഎമാരിൽ ഉൾപ്പെടുന്നു.

യുവ നേതാവ് അപർണ യാദവ് 2017 ലെ സംസ്ഥാന തിരഞ്ഞെടുപ്പിൽ ലഖ്‌നൗ കാന്റിൽ നിന്ന് സമാജ്‌വാദി പാർട്ടി ടിക്കറ്റിൽ മത്സരിച്ചിരുന്നു, അന്ന് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന റീത്ത ബഹുഗുണ ജോഷിയോട് പരാജയപ്പെടുകയായിരുന്നു. സ്ത്രീകളുടെ പ്രശ്‌നങ്ങൾക്കായി പ്രവർത്തിക്കുന്ന, ലഖ്‌നൗവിൽ പശുക്കൾക്ക് അഭയം നൽകുന്ന bAware എന്ന സംഘടന അപർണ നടത്തുന്നുണ്ട്. പ്രധാനമന്ത്രി മോദിയുടെ ‘വികസന സംരംഭങ്ങളെ’ പുകഴ്ത്തി അപർണ യാദവ് മുമ്പ് വാർത്തകളിൽ ഇടം നേടിയിരുന്നു.