നിരക്കുകള്‍ കൂട്ടി എയര്‍ടെല്‍: പ്രീപെയ്ഡ് പ്ലാനുകള്‍ക്ക് 20 മുതല്‍ 25 ശതമാനം വരെ വര്‍ദ്ധന

രാജ്യത്ത് ഫോണ്‍വിളി നിരക്കുകള്‍ കൂട്ടാന്‍ ഒരുങ്ങി ഭാരതി എയര്‍ടെല്‍. നവംബര്‍ 26 വെള്ളിയാഴ്ച മുതല്‍ പ്രീ പെയ്ഡ് പ്ലാനുകളുടെ നിരക്കുകള്‍ 20 മുതല്‍ 25 ശതമാനം വരെ കൂട്ടാനാണ് തീരുമാനം. ടെലികോം കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രക്ഷാ പാക്കേജ് പ്രഖ്യാപിച്ചതിന് പിന്നാലെ, കമ്പനികളെ നിലനിര്‍ത്തുന്നതിനായാണ് പുതിയ നടപടി.

രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷമാണ് നിരക്കുകള്‍ കൂട്ടുന്നത്. 2019 ഡിസംബറിലാണ് അവസാനം മൊബൈല്‍ഫോണ്‍ നിരക്കുകള്‍ കൂട്ടിയത്. 5ജി നെറ്റ്‌വര്‍ക്കിലേക്ക് മാറുന്നതിന് മുന്നോടിയായാണ് നിരക്ക് വര്‍ദ്ധന എന്നാണ് സൂചന. 5ജി സേവനം ലഭ്യമാക്കാന്‍ വേണ്ട സാമ്പത്തിക ശേഷി കൈവരിക്കുകയാണ് ലക്ഷ്യം.

പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കും നിരക്ക് വര്‍ദ്ധന ഉണ്ടായേക്കും. എയര്‍ടെലിനു പുറമേ വോഡഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ എന്നിവയും നിരക്ക് വര്‍ദ്ധന ഉടന്‍ പ്രഖ്യാപിച്ചേക്കും എന്നാണ് അറിയുന്നത്. ഇതോടെ എയര്‍ടെലിന്റെ പുതുക്കിയ പ്രീപെയ്ഡ് പ്ലാനുകള്‍ക്ക് 20 രൂപ മുതല്‍ 500 രൂപ വരെ അധികം നല്‍കേണ്ടിവരും. സാമ്പത്തിക സ്ഥിതി കണക്കിലെടുത്താണ് ഇപ്പോഴത്തെ നിരക്ക് വര്‍ദ്ധനയെന്ന് കമ്പനി വ്യക്തമാക്കി.

ആരോഗ്യകരമായ ബിസിനസ് മോഡലിനായി, 200 രൂപയെങ്കിലും ഒരു ഉപയോക്താവില്‍ നിന്ന് ശരാശരി പ്രതിമാസം വരുമാനമായി ലഭിച്ചാല്‍ മാത്രമെ മുന്നോട്ടു പോകാനാവൂ എന്നാണ് കമ്പനി പറയുന്നത്. മുന്‍കാലങ്ങളില്‍ ഓരോ ഉപയോക്താവില്‍ നിന്നുമുള്ള ശരാശരി വരുമാനം 200 രൂപയായും പരമാവധി 300 രൂപയായും കമ്പനി നിലനിര്‍ത്തിയിരുന്നു. പുതിയ താരിഫ് അനുസരിച്ചുള്ള പ്രീപെയ്ഡ് പാക്കുകള്‍ വെള്ളിയാഴ്ച മുതല്‍ എയര്‍ടെല്‍ വെബ്സൈറ്റ് വഴി ലഭിക്കും.