149 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം ദുബായിയില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി; വിമാന സര്‍വ്വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു

ഇറാന്‍- യുഎസ് ഇസ്രയേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് തടസപ്പെട്ട വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു.149 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം ദുബായിയില്‍ നിന്ന് ഡല്‍ഹിയിലെത്തി. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന ആദ്യ വിമാനമാണിത്. ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ ആരംഭിച്ചിട്ടില്ലെങ്കിലും വിമാന സര്‍വ്വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചത് യാത്രക്കാര്‍ക്ക് ആശ്വാസമായി.
കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്കുള്ള ഒമാന്‍ എയര്‍, എയര്‍ ഇന്ത്യ എക്‌സപ്രസ് സര്‍വീസുകള്‍ ഇന്ന് രാവിലെ മുതല്‍ പ്രവര്‍ത്തനം തുടങ്ങി. കുടുങ്ങിക്കിടന്ന യാത്രക്കാര്‍ക്കായി പ്രത്യേക സര്‍വീസുകളും ആരംഭിച്ചിട്ടുണ്ട്.

ഗള്‍ഫ് മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചെത്തിക്കാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്‍ഡിഗോ പത്ത് പ്രത്യേക വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്തിട്ടുണ്ട്. എമിറേറ്റ്, എത്തിഹാദ് വിമാനക്കമ്പനികളും ഡല്‍ഡി, ചെന്നൈ, ബെംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് സര്‍വീസ് ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്. യുഎഇയില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായി സ്‌പൈസ്ജെറ്റിന്റെ സര്‍വീസുകളിലൊന്ന് കൊച്ചിയിലേക്കുമുണ്ട്. ഫുജൈറയില്‍നിന്ന് കൊച്ചിയിലേക്കു കൂടാതെ ഡല്‍ഹി, മുംബൈ നഗരങ്ങളിലേക്കുമാണ് പ്രത്യേക സര്‍വീസുകള്‍ ചാര്‍ട്ട് ചെയ്തിരിക്കുന്നത്.

ഫുജൈറ – ഡല്‍ഹി, ഫുജൈറ – മുംബൈ സര്‍വീസുകള്‍ മാര്‍ച്ച് നാലുമുതല്‍ സാധാരണനിലയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും സ്‌പൈസ്ജെറ്റ് അറിയിച്ചു. യാത്രക്കാരുടെ ആവശ്യമനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ നടത്താനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ടെന്ന് സ്‌പൈസ്ജെറ്റ് അധികൃതര്‍ അറിയിച്ചു.
അതേസമയം, ഒമാനില്‍ സ്ഥിതി ശാന്തമാണെന്ന് മസ്‌കറ്റില്‍നിന്ന് ഡല്‍ഹിയിലെത്തിയ പ്രവാസികള്‍ പറയുന്നു.

ഒമാനിലേക്ക് സര്‍വീസുകള്‍ തുടങ്ങിയെങ്കിലും മറ്റ് പ്രധാന ഗള്‍ഫ് രാജ്യങ്ങളായ യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ ഇന്ന് ഇന്ത്യന്‍ സമയം രാത്രി 11:59 വരെ റദ്ദാക്കിയിരിക്കുകയാണ്. മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം. റമസാന് തൊട്ടുമുന്‍ുപ് യാത്ര പ്ലാന്‍ ചെയ്ത പ്രവാസികള്‍ക്ക് ഈ തടസ്സം വലിയ പ്രയാസമുണ്ടാക്കുന്നുണ്ടെങ്കിലും സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്ന് എയര്‍ലൈന്‍ വ്യക്തമാക്കി.

വിമാനങ്ങള്‍ റദ്ദാക്കിയതുമൂലം യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് മാറ്റുന്നതിനും ക്യാന്‍സല്‍ ചെയ്യുന്നതിനുമുള്ള ഫീസ് ഒഴിവാക്കിയിട്ടുണ്ട്. എയര്‍ലൈനിന്റെ വെബ്സൈറ്റിലെ മാനേജ് ബുക്കിങ്(‘Manage Booking)’ വഴി ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാം.