അഹമ്മദാബാദ് വിമാന അപകടം; പൈലറ്റുമാരെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്ന് സുപ്രീം കോടതി, കേന്ദ്രത്തിന് നോട്ടീസ് അയച്ചു

രാജ്യത്തെ ഞെട്ടിച്ച അഹമ്മദാബാദ് വിമാന അപകടത്തിൽ പൈലറ്റുമാരെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്ന് സുപ്രീം കോടതി. വിമാന അപകടവുമായി ബന്ധപ്പെട്ട് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പൈലറ്റ് സുമീത് സബർവാളിന്‍റെ പിതാവ് നൽകിയ ഹർജിയിലാണ് കോടതിയുടെ പരാമർശം. എഎഐബിയുടെ പ്രാഥമിക അന്വഷണ റിപ്പോര്‍ട്ടിൽ പൈലറ്റുമാരെ കുറ്റപ്പെടുത്തുന്നില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

പൈലറ്റുമാര്‍ക്ക് പിഴവ് സംഭവിച്ചതായുള്ള വിദേശ മാധ്യമ റിപ്പോർട്ടിനെതിരെയും സുപ്രീം കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. വിദേശ മാധ്യമത്തിലെ റിപ്പോര്‍ട്ട് വളരെ മോശമായ രീതിയിലാണെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി. അഹമ്മദാബാദ് വിമാന അപകടമുണ്ടായത് പൈലറ്റുമാരുടെ പിഴവാണെന്ന് രാജ്യത്തെ ആരും വിശ്വസിക്കുന്നില്ല എന്നും ജസ്റ്റിസ്‌ ബാഗ്ചി വ്യക്തമാക്കി.

അതേസമയം അഹമ്മദാബാദ് വിമാന അപകടവുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ചു. കേസ് ഈ മാസം പത്തിന് പരിഗണിക്കും. ഇക്കഴിഞ്ഞ ജൂൺ 12നാണ് രാജ്യത്തെ നടുക്കിയ സംഭവം ഉണ്ടായത്. ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന വിമാനം നിമിഷങ്ങൾക്കകം തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്ന വിശ്വാസ് കുമാർ എന്നയാൾ ഒഴികെ എല്ലാവരും മരണത്തിന് കീഴടങ്ങിയിരുന്നു. വിമാനം ബിജെ മെഡിക്കൽ കോളേജിലേയ്ക്ക് ഇടിച്ചിറങ്ങുകയായിരുന്നു. ഭൂരിഭാഗം മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

Read more