ജയിൽ മോചിതയാകുന്നതിന് മുന്നോടിയായി ശശികലയുടെ 2,000 കോടി രൂപയുടെ ആസ്തി മരവിപ്പിച്ചു

വി കെ ശശികല ജയിൽ മോചിതയാകുന്നതിന് മുന്നോടിയായി ഏതാണ്ട് 2,000 കോടി രൂപയോളം വിലമതിക്കുന്ന അവരുടെ സ്വത്ത് ആദായനികുതി വകുപ്പ് മരവിപ്പിച്ചു. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ സഹായിയായിരുന്ന വി കെ ശശികല ജയിൽ മോചിതയാകാൻ ഇനി ഏതാണ്ട് മൂന്ന് മാസം കൂടി ഉണ്ട്.

ജയലളിത മുഖ്യപ്രതിയായ അനധികൃത സ്വത്ത് സമ്പാദന കേസിൽ 2017 ലാണ് വി കെ ശശികല ജയിലിലടക്കപ്പെടുന്നത്. 69- കാരിയായ ശശികലയെ ജനുവരി അവസാനത്തോടെ ബെംഗളൂരുവിലെ പരപ്പണ അഗ്രഹാര ജയിലിൽ നിന്ന് മോചിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്.

2021 മെയ് മാസത്തിൽ നടക്കാനിരിക്കുന്ന തമിഴ്‌നാട് സംസ്ഥാന തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പാണ് ശശികലയുടെ മോചനം.

2017 ലെ സുപ്രീംകോടതി ഉത്തരവ് അനുസരിച്ചാണ് സ്വത്ത് ആദായനികുതി വകുപ്പ് മരവിപ്പിച്ചതെന്ന് വകുപ്പ് അറിയിച്ചു. എന്തായാലും നടപടി ഇത്രയും വൈകിയത് എന്തുകൊണ്ടാണെന്ന് അറിയില്ല. പിടിച്ചെടുത്ത സ്വത്തുക്കൾ തമിഴ്‌നാട്ടിലെ കോഡനാട്, സിരുതാവൂർ മേഖലകളിലാണെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.

സംസ്ഥാനത്തെ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മുഖ്യമന്ത്രി ഇ പളനിസ്വാമിയെ ഡെപ്യൂട്ടി മുഖ്യമന്ത്രി ഒ പന്നീർസെൽവം പ്രഖ്യാപിച്ച ദിവസമാണ് ആദായനികുതി വകുപ്പിന്റെ നടപടി എന്നതും ശ്രദ്ധേയമാണ്.

വി കെ ശശികലയ്ക്ക് രണ്ട് വർഷം കൂടി തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. ശശികല ജയിലിൽ പോയ ശേഷം അവരുടെ പാർട്ടിയിലെയും സംസ്ഥാനത്തിലെയും രാഷ്ട്രീയം സാഹചര്യങ്ങൾ വളരെയധികം മാറി.

മുഖ്യമന്ത്രിയായിരിക്കെ ജയലളിത  മരിച്ച് മാസങ്ങൾക്കുള്ളിൽ, ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയുടെ ചുമതല ശശികല ഏറ്റെടുക്കുകയും ജയിൽശിക്ഷ അനുഭവിക്കുന്നതുവരെ മുഖ്യമന്ത്രിയായി ചുമതലയേൽക്കാൻ ശ്രമിക്കുകയും ചെയ്തു.

എന്നാൽ ഇപ്പോൾ പന്നീർസെൽവവും പളനിസ്വാമിയും പാർട്ടിയേയും സർക്കാരിനേയും സംയുക്തമായി നിയന്ത്രിക്കുന്നു.

ജയിലിലടയ്ക്കപ്പെടുന്നതിന് മുമ്പ് പാർട്ടിയുടെ പ്രധാന ചുമതലകൾ ഏൽപ്പിച്ചിരുന്ന ശശികലയുടെ അനന്തരവൻ ടിടിവി ദിനകരൻ എ.ഐ.എ.ഡി.എം.കെയിൽ നിന്ന് വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ചു.

Read more

10 കോടി, 10 ലക്ഷം രൂപ പിഴയടച്ചാൽ ശശികലയെ ജനുവരി 27- ന് മോചിപ്പിക്കുമെന്ന് കഴിഞ്ഞ മാസം വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര ജയിൽ അധികൃതർ അറിയിച്ചിരുന്നു. എന്നാൽ ഒക്ടോബർ 27- നകം ശശികലയെ മോചിപ്പിക്കുമെന്നാണ് അവരുടെ അഭിഭാഷകൻ രാജസെന്തൂർ പാണ്ഡ്യൻ പ്രതീക്ഷിക്കുന്നത്.