റിക്രൂട്ട്‌മെന്റ് നയത്തിൽ പുത്തൻ പദ്ധതി; സെെനിക നിയമനം നാല് വര്‍ഷേത്തക്ക്

സൈന്യത്തിലേക്കുള്ള പുതിയ റിക്രൂട്ട്മെന്റ് നയം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. അഗ്നിപഥ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിൽ ഇടക്കാല സേവന മാതൃകയിൽ നാലു വർഷത്തെയ്ക്കാണ് സൈനികരെ നിയമിക്കുക. നിലവിലെ വ്യവസ്ഥയനുസരിച്ച് 15 വർഷമോ അതിലധികമോ ആണ് സേവനകാലം. ഈ വ്യവസ്ഥയാണ് അടിമുടി പരിഷ്‌കരിച്ചിട്ടുള്ളത്.

പുതിയ പദ്ധതി പ്രകാരം 17.5 വയസിനും 21 വയസിനും ഇടയിലുളള 45,000 ഓളം പേർക്ക് നാലു വർഷത്തേക്ക് സർവീസിൽ പ്രവേശിക്കാം. നാല് വർഷത്തേക്ക് നിയമിക്കുന്ന സെെനികർ അഗ്നിവീർ എന്നറിയപ്പെടുമെന്ന് മന്ത്രി അറിയിച്ചു. നാല് വർഷത്തിന്‌ ശേഷം പിരിഞ്ഞുപോകാം. മികവ് പുലർത്തുന്ന 25 ശതമാനം പേരെ 15 വർഷത്തേക്ക് നിയമിക്കും.

സ്ഥിര നിയമനം നടത്തുമ്പോൾ ഉണ്ടാവുന്ന അധിക സാമ്പത്തികബാധ്യതയും പെൻഷൻ ബാധ്യതയും ഹ്രസ്വകാല നിയമനത്തിലൂടെ മറികടക്കാനാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം ആറ് മാസ പരിശീലനത്തിന് ശേഷമാവും നാല് വർഷ നിയമനം. ഈ കാലയളവിൽ 30,000 മുതൽ 40,000 വരെ ശമ്പളവും സൈനികർക്ക് ലഭിക്കും. ആരോഗ്യ ഇൻഷൂറൻസ് അടക്കമുള്ള ആനുകൂല്യങ്ങൾക്കും ഇവർ അർഹരായിരിക്കും.

Read more

അടുത്ത 90 ദിവസത്തിനകം നിയമനം നടത്തുമെന്നും ജൂലായ് 2023 ഓടെ ആദ്യ ബാച്ച് സജ്ജമാകുമെന്നും രാജ്‌നാഥ് സിങ് അറിയിച്ചു. കര, നാവിക, വ്യോമസേനകളിലേക്ക് നിയമനമുണ്ടാവും. 45,000 പേരെയാണ് നാല് വർഷ സേവനത്തിനായി  റിക്രൂട്ട് ചെയ്യുക. അഗ്നിവീർ സേനാംഗങ്ങളായി പെൺകുട്ടികൾക്കും നിയമനം ലഭിക്കുമെന്ന് നാവികസേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാർ അറിയിച്ചു. ഓൺലൈൻ കേന്ദ്രീകൃത സംവിധാനത്തിലൂടെയായിരിക്കും നിയമനം.