അഗ്നിപഥ്; കരസേന റിക്രൂട്ട്‌മെന്‌റ് നടപടികള്‍ ഇന്ന് തുടങ്ങും, അതീവ ജാഗ്രതയില്‍ സംസ്ഥാനങ്ങള്‍, 491 ട്രെയിനുകള്‍ റദ്ദാക്കി

അഗ്നിപഥ് പദ്ധതിയ്‌ക്കെതിരെ പ്രതിഷേധം തുടരുന്ന ഒരു വിഭാഗം ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് വിവിധ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചതോടെ അതീവ ജാഗ്രതയിലാണ് സംസ്ഥാനങ്ങള്‍ RJD, HAM, VIP തുടങ്ങിയ പാര്‍ട്ടികളാണ് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്.

ഇതേത്തുടര്‍ന്ന് ഹരിയാന, പഞ്ചാബ്, , ജാര്‍ഖണ്ഡ്, യുപി സംസ്ഥാനങ്ങള്‍ സുരക്ഷ ശക്തമാക്കി. യുപി ഗൗതംബുദ്ധ നഗറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ജാര്‍ഖണ്ഡില്‍ വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കി. 9, 11 ക്ലാസ്സുകളിലെ പരീക്ഷകള്‍ മാറ്റിവച്ചു.

പഞ്ചാബില്‍ സാമൂഹ മാധ്യമങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി. ഹരിയാനയില്‍ 2,000-ത്തിലധികം പോലീസുകാരെ കൂടുതലായി വിന്യസിച്ചു. ഡല്‍ഹി ജന്തര്‍ മന്ദിറിലിന് എഎപിയും അനുകൂല സംഘടനകളും പ്രതിഷേധ പരിപാടി സംഘടിപ്പിക്കും.

ഒട്ടേറെ പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 491 ട്രെയിനുകള്‍ റദ്ദാക്കി. അതേസമയം ആഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി അഗ്നിപഥിന്റെ റിക്രൂട്ട് മെന്റ് റാലികള്‍ സംഘടിപ്പിക്കും.

ആദ്യബാച്ചിന്റെ നിയമനത്തിനായി കരസേന കരട്് വിജ്ഞാപനം പുറപ്പെടുവിക്കും. 40000 പേരുടെ നിയമനത്തിനാണ് വിജ്ഞാപനം ഇറക്കുക. ആദ്യബാച്ച് ഡിസംബറിലും രണ്ടാം ബാച്ച് ഫെബ്രുവരിയിലും പരിശീലനം തുടങ്ങുമെന്നാണ് കരസേന അറിയിച്ചിരിക്കുന്നത്. വ്യോമസേന വെളളിയാഴ്ചയും നാവിക സേന ശനിയാഴ്ചയും നിയമനനടപടികള്‍ തുടങ്ങും.