കാർഷക ബില്ലിന് എതിരെ  ആളിക്കത്തി കർഷക പ്രക്ഷോഭം; പഞ്ചാബിൽ കർഷകർ ഇന്നും ട്രെയിൻ തടയും

കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലുകൾക്കെതിരെ ആരംഭിച്ച കർഷക പ്രക്ഷോഭം രാജ്യവ്യാപകമായി ശക്തിപ്പെടുന്നു. പഞ്ചാബിൽ കർഷകർ ഇന്നും ട്രെയിൻ തടയും. ഹരിയാനയിലും വൻ കർഷകപ്രക്ഷോഭമാണ് തുടരുന്നത്.

150-ലധികം കര്‍ഷക സംഘടനകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത പ്രതിഷേധം വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ സ്തംഭിപ്പിച്ചു. ഹരിയാനയിലും പഞ്ചാബിലും ശക്തമായ പ്രതിഷേധം അലയടിച്ചു. ഇന്നും പ്രക്ഷോഭം തുടരും.

സഭയിൽ പ്രതിപക്ഷ പാർട്ടികൾ ആരംഭിച്ച പ്രതിഷേധം, തെരുവുകളിൽ കർഷകരുടെ പ്രക്ഷോഭമായി മാറി. പഞ്ചാബിലെ അമൃത് സറിൽ, ഫിറോസ്പൂരിലും ട്രെയിനുകൾ തടഞ്ഞുള്ള സമരം ഇന്നും തുടരും. കൂടാതെ റോഡുകൾ ഉപരോധിച്ച് പഞ്ചാബിൽ കർഷക സമരം ശക്തിപ്പെടുത്താനാണ് തീരുമാനം. കർഷക പ്രക്ഷോഭം രൂക്ഷമായ അമ്പാലയിലെ ഹരിയാന- പഞ്ചാബ് അതിർത്തി അടച്ചു. കൃഷിയെ മാത്രം ആശ്രയിക്കുന്ന ഹരിയാനയിലെ ഉൾഗ്രാമങ്ങളിൽ കർഷകർ റോഡുകൾ അടച്ചു തെരുവിലിറങ്ങി. കർഷകരും കുടുംബാംഗങ്ങളും, കുട്ടികളും വരെ പ്രതിഷേധത്തിൻറെ ഭാഗമാകുന്ന കാഴ്ചയാണ് ഹരിയാനയിൽ കണ്ടത്.
കര്‍ഷക പ്രക്ഷോഭം ശക്തമായതോടെ കര്‍ഷകര്‍ക്ക് വേണ്ടി നിലകൊള്ളുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും ചിലര്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ രംഗത്തെത്തി. കര്‍ഷക സംഘടനകൾക്കൊപ്പം പ്രതിപക്ഷ പാര്‍ട്ടികളും സംയുക്തമായി പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുകയാണ്. 28-ന് കോണ്‍ഗ്രസിന്‍റെ രാജ്ഭവനുകളിലേക്ക് മാര്‍ച്ച് നടക്കും. കാര്‍ഷിക ബില്ലുകൾക്കൊപ്പം തൊഴിൽ കോഡ് ബില്ലുകൾ പാസാക്കിയതിനെതിരെ തൊഴിലാളി സംഘടനകളും പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്.