"അതിഥികള്‍ കാണാതെ പടുതകെട്ടി മറയ്‌ക്കേണ്ട അശ്രീകരങ്ങളാണ് ഇന്ത്യാ രാജ്യത്തെ ഈ പൗരര്‍ എന്ന് പറയുന്നത്ര അപമാനിക്കല്‍ വേറെ എന്താണ്!"; നരേന്ദ്ര മോദിക്കുള്ള അത്രതന്നെ പൗരാവകാശം ചേരി നിവാസികള്‍ക്കുമുണ്ടെന്ന് എംഎ ബേബി

ഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയെ തുടര്‍ന്ന് തലസ്ഥാനത്തെ ചേരികള്‍ പ്ലാസ്റ്റിക് ഷീറ്റുകളുപയോഗിച്ച് മറച്ചു. ലോക നേതാക്കളും പ്രതിനിധികളും കടന്നുപോകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ചേരികളാണ് ജി 20 ഉച്ചകോടിയെ തുടര്‍ന്ന് മറച്ചത്. ജി 20യുടെ പ്രധാന വേദിയ്ക്ക് സമീപത്തെ ചേരി അധികൃതര്‍ നേരത്തെ തന്നെ പൊളിച്ച് മാറ്റിയിരുന്നു.

ഉച്ചകോടി നടക്കുന്ന സമയത്ത് ഓട്ടോറിക്ഷകള്‍ നിരത്തിലിറക്കാനും കടകള്‍ തുറക്കാനും പാടില്ല. സുരക്ഷാ ക്രമീകരണത്തോടനുബന്ധിച്ച് നോര്‍ത്തേണ്‍ റെയില്‍വേ 300 ട്രെയിനുകള്‍ റദ്ദാക്കി. 36 ട്രെയിനുകള്‍ ഭാഗികമായി സര്‍വിസ് നടത്തും. ഉച്ചകോടി നടക്കുന്ന 9,10,11 തീയതികളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചില ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്. ഉച്ചകോടിയുടെ ഭാഗമായി ഡല്‍ഹി വന്‍ സുരക്ഷാ വലയത്തിലാണ്.

ചേരികള്‍ മറച്ച സംഭവത്തിനെതിരെ നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. നരേന്ദ്ര മോദിക്കുള്ള അത്രതന്നെ പൗരാവകാശം ഉള്ള മനുഷ്യരാണ് ചേരിയിലുള്ളവരുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി ഫേസ്ബുക്കില്‍ കുറിച്ചു. അതിഥികള്‍ കാണാതെ പടുതകെട്ടി മറയ്‌ക്കേണ്ട അശ്രീകരങ്ങള്‍ ആണ് ഇന്ത്യാ രാജ്യത്തെ ഈ പൗരര്‍ എന്ന് പറയുന്നത്ര അപമാനിക്കല്‍ വേറെ എന്താണെന്ന് എംഎ ബേബി ഫേസ്ബുക്കിലൂടെ ചോദിക്കുന്നു.

എംഎ ബേബിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

ജി 20 സമ്മേളനത്തിന്റെ പേര് പറഞ്ഞ് ഡെല്‍ഹിയിലെ പാവപ്പെട്ടവര്‍ താമസിക്കുന്ന ചേരികള്‍ ഇതുപോലെ കെട്ടിമറച്ചിരിക്കുകയാണ്. നിങ്ങളെ ആരും കാണാന്‍ പാടില്ല, ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളവര്‍ എന്നു പറയുന്നതിലും പൗരാവകാശ ലംഘനം എന്തുണ്ട്! നരേന്ദ്ര മോദിക്കുള്ള അത്രതന്നെ പൗരാവകാശം ഉള്ള മനുഷ്യര്‍ ആണ് ഇവരും! വരുന്ന അതിഥികള്‍ കാണാതെ പടുതകെട്ടി മറയ്‌ക്കേണ്ട അശ്രീകരങ്ങള്‍ ആണ് ഇന്ത്യാ രാജ്യത്തെ ഈ പൗരര്‍ എന്ന് പറയുന്നത്ര അപമാനിക്കല്‍ വേറെ എന്താണ്! തെരുവില്‍ ഉറങ്ങുന്നവരെയും ഭിക്ഷക്കാരെയും ഒക്കെ പൊലീസ് പിടികൂടി ഡെല്‍ഹിക്ക് വെളിയില്‍ കൊണ്ടു വിട്ടു. തെരുവ് നായ്ക്കളെയും! ഈ മനുഷ്യര്‍ക്ക് കൊടുക്കുന്ന വിലയില്‍ നിന്ന് കാണണം പാവപ്പെട്ടവരോട് മോദിയുടെ സമീപനം. ഈ മനുഷ്യര്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഒരു ദിവസം വരിക തന്നെ ചെയ്യും. അന്ന് പ്രജാപതിയുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ ആയിരിക്കും.