ഇന്ത്യയില്‍ 'ജിഹാദിന്' ആഹ്വാനം ചെയ്ത് അല്‍ഖ്വയ്ദ; ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ഭീകരസംഘടന

പാകിസ്ഥാന് പിന്തുണ അറിയിച്ചു കൊണ്ട് അന്താരാഷ്ട്ര ഭീകരസംഘടനയായ അല്‍ഖ്വയ്ദയുടെ പ്രസ്താവന. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യയില്‍ ജിഹാദിന് ആഹ്വാനം ചെയ്താണ് അല്‍ഖ്വയ്ത പ്രസ്താവന പുറത്തുവിട്ടത്. പാക് ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെ അപലപിച്ചാണ് ഇന്ത്യയ്‌ക്കെതിരേ ജിഹാദിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള അല്‍ഖ്വയ്ദയുടെ പ്രസ്താവന പുറത്തുവന്നത്.

പാകിസ്താന് മേല്‍ ഇന്ത്യ വലിയ കടന്നാക്രമണം നടത്തി. അതിന് തിരിച്ചടി നല്‍കണം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ജിഹാദ് പുനരാരംഭിക്കണം.

‘അല്‍ഖ്വയ്ദ ഓഫ് ഇന്ത്യന്‍ സബ്‌കോണ്ടിനന്റ്’ എന്ന പേരിലാണ് പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. ഇന്ത്യക്കെതിരായ യുദ്ധത്തില്‍ ഒന്നിക്കണമെന്നും ഭീകരസംഘടന പ്രസ്താവനയില്‍ പറയുന്നുണ്ട്.

ഇസ്ലാമിലെ എല്ലാ മുജാഹിദീനുകള്‍ക്കും ഉപഭൂഖണ്ഡത്തിലെ മുസ്ലീങ്ങള്‍ക്കും, ഇന്ത്യയ്ക്കെതിരായ ഈ യുദ്ധം ജിഹാദ് ഫി സബിലില്ലയാണ്. അല്ലാഹുവിന്റെ വചനം ഉയര്‍ത്തുന്നതിനും, ഇസ്ലാമിനെയും മുസ്ലീങ്ങളെയും സംരക്ഷിക്കുന്നതിനും, ഉപഭൂഖണ്ഡത്തിലെ അടിച്ചമര്‍ത്തപ്പെട്ട ജനങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള ഈ പോരാട്ടത്തില്‍ ഏര്‍പ്പെടേണ്ടത് നമ്മുടെ കടമയാണ്…. ഈ നിലപാടുകളെയും ലക്ഷ്യങ്ങളെയും പിന്തുണച്ച് ഉപഭൂഖണ്ഡത്തിലെ മുസ്ലീങ്ങള്‍ ഉയര്‍ന്നുവരേണ്ടത് ഇപ്പോള്‍ എക്കാലത്തേക്കാളും ആവശ്യമാണ്.

ഇത്തരത്തില്‍ ഭീകരസംഘങ്ങളെ ഒന്നിപ്പിച്ച് നിര്‍ത്താനുള്ള ശ്രമമാണ് അല്‍ഖ്വയ്ദ പ്രസ്താവനയിലൂടെ നടത്തുന്നുന്നത്. പാകിസ്താന്‍ മണ്ണില്‍ ഇന്ത്യന്‍ ആക്രമണം എന്ന തലക്കെട്ടോടെയാണ് അല്‍ഖ്വയ്ദ പ്രസ്താവന ഭീകരകേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. വിഷയത്തിന് പിന്നില്‍ സംഘടിതമായ നീക്കമാകാമെന്നാണ് ഇന്റലിജന്‍സ് അനുമാനിക്കുന്നത്. ചിതറിക്കിടക്കുന്ന തീവ്രവാദ സംഘങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നില്‍ അല്‍ഖ്വയ്ദയ്ക്കുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗം സംശയിക്കുന്നുണ്ട്.

ബുധനാഴ്ചയാണ് ഇന്ത്യന്‍ സായുധ സേന ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയത്. പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും (പിഒകെ) ഒമ്പത് തീവ്രവാദ അടിസ്ഥാന സൗകര്യ കേന്ദ്രങ്ങളില്‍ കൃത്യമായ മിസൈല്‍ ആക്രമണമാണ് സൈന്യം നടത്തിയത്. ഏപ്രില്‍ 22-ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍.