മോദിയുടെ വസതിയില്‍ പുലര്‍ച്ചെ 4 മണി വരെ മാരത്തോണ്‍ ചര്‍ച്ച, ലോക്‌സഭാ തിരഞ്ഞെടുപ്പിലെ 100 സ്ഥാനാര്‍ത്ഥികളുടെ പേര് ബിജെപി ഉടന്‍ പ്രഖ്യാപിക്കും

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടുന്ന സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ബിജെപി ഇന്ന് പുറത്തുവിട്ടേക്കും. പ്രധാനമന്ത്രിയുടെ ഡല്‍ഹിയിലെ വസതിയില്‍ വ്യാഴാഴ്ച രാത്രി 11 മണിക്ക് ആരംഭിച്ച മാരത്തോണ്‍ ചര്‍ച്ച അര്‍ത്ഥ രാത്രിയിലും തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 4 മണിക്കാണ് അവസാനിച്ചത്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ തുടങ്ങി നിരവധി മുതിര്‍ന്ന നേതാക്കള്‍ യോഗത്തിന്റെ ഭാഗമായി.

മൂന്നാം തവണയും അധികാരത്തിലെത്താന്‍ തന്ത്രം മെനയുന്ന ബിജെപി സിറ്റിംഗ് എം പിമാരുടെ പ്രകടനം വിലയിരുത്തുന്നുണ്ട്. താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുമായും അവരുടെ മണ്ഡലങ്ങളിലെ വോട്ടര്‍മാരുമായും ചര്‍ച്ചകള്‍ ഉള്‍പ്പെടെ നടത്തിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം. ഭരണ വിരുദ്ധ വികാരം ഇല്ലാതാക്കാനുള്ള തന്ത്രപരമായ നീക്കം പുതിയ സ്ഥാനാര്‍ത്ഥികളിലേക്കും ചിന്തിപ്പിക്കുന്നുണ്ട്.

ആദ്യഘട്ടത്തില്‍ മത്സരിക്കുന്ന 100 സ്ഥാനാര്‍ഥികളെയാണ് യോഗം നിശ്ചയിച്ചുറപ്പിച്ചത്. മോദിയും ഷായും അടക്കം ബിജെപിയുടെ പ്രമുഖരാണ് ആദ്യഘട്ട പട്ടികയിലുള്ളത്. ഇവരുടെ പേരുകള്‍ വെള്ളിയാഴ്ച പ്രഖ്യാപിക്കും. എന്‍ഡിഎ സഖ്യത്തിലെ മറ്റ് കക്ഷികളുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ പിന്നീടാണ്. തങ്ങളുടെ പ്രധാന എതിരാളിയായ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ ബ്ലോക്കിന്മേല്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നതിനുള്ള നീക്കങ്ങളാണ് തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലുള്ളത്. തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളില്‍ ഒരു ഭാഗത്തെ നേരത്തെ പ്രഖ്യാപിച്ച് എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാനാണ് ബിജെപി യോഗം ചേര്‍ന്നത്.

ഹിന്ദി ഹൃദയഭൂമിയിലെ സീറ്റുകള്‍ തന്നെയാണ് ബിജെപി ആദ്യഘട്ടത്തില്‍ പ്രഖ്യാപിക്കുക. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ എന്നിവയ്‌ക്കൊപ്പം മോദിയുടെ നാടായ ഗുജറാത്തും ആദ്യഘട്ട പട്ടിക സ്ഥാനാര്‍ത്ഥികളുള്ള സംസ്ഥാനങ്ങളാണ്. തെക്കേ ഇന്ത്യയില്‍ ബിജെപി വളരെ പ്രാധാന്യത്തോടെയാണ് ഉറ്റുനോക്കുന്നത്. കേരളവും തെലങ്കാനയും ബിജെപിയുടെ ഹിറ്റ്‌ലിസ്റ്റിലുള്ള ഇടങ്ങളാണ്. ഇന്നുവരെ താമര ലോക്‌സഭയില്‍ വിരിയിക്കാത്ത കേരളത്തില്‍ ഒരു സീറ്റെങ്കിലും വേണമെന്ന കടുംപിടുത്തം പാര്‍ട്ടിയ്ക്കുണ്ട്.