'അദാനി രണ്ട് വർഷമായി സ്വാധീനിക്കാൻ ശ്രമിക്കുന്നു, ചോദ്യം ചോദിക്കാതിരിക്കാൻ പണം വാഗ്‌ദാനം ചെയ്തു'; ആരോപണങ്ങളുമായി മഹുവ മൊയ്ത്ര

അദാനി ഗ്രൂപ്പിന്റെ ചെയർപേഴ്‌സൺ ഗൗതം അദാനിക്കെതിരെ ആരോപണവുമായി തൃണമൂൽ കോൺ​ഗ്രസ് എംപി മഹുവ മൊയ്ത്ര. ചോദ്യത്തിന് കോഴ വിവാദം അദാനിയുടെ തിരക്കഥയാണെന്നും പാർലമെന്റിൽ ചോദ്യം ചോദിക്കാതിരിക്കാൻ അദാനി പണം വാഗ്‌ദനം ചെയ്തുവെന്നുമാണ് മഹുവയുടെ ആരോപണം. ഇന്ത്യാ ടുഡേയ്‌ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മഹുവ ആരോപണം ഉന്നയിച്ചത്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ രണ്ട് ലോക്സഭ എംപിമാരിലൂടെ അദാനി തന്നെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്നും മഹുവ പറഞ്ഞു. കോഴ ആരോപണ വിവാദത്തിന് പിന്നാലെ അദാനിയുമായി ബന്ധപ്പെട്ട കേന്ദ്രത്തിൽ നിന്ന്‌ വിളിയെത്തിയെന്നും തിരഞ്ഞെടുപ്പ് വരെ അദാനിക്കെതിരെ സംസാരിക്കരുതെന്നും എല്ലാ പ്രശ്നങ്ങളും തീർക്കാമെന്നും ഉറപ്പ് നൽകിയെന്നും മഹുവ ആരോപിച്ചു.

വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച തനിക്ക് വീണ്ടും സന്ദേശം ലഭിച്ചു, ‘ദയവായി എല്ലാം അവസാനിപ്പിക്കണം, ആറു മാസത്തേക്ക് മിണ്ടാതെയിരിക്കണം. അദാനിയെ വേണമെങ്കിൽ നിങ്ങൾക്ക് വിമർശിക്കാം എന്നാൽ പ്രധനമന്ത്രിക്കെതിരെ ശബ്‌ദിക്കരുത്’- മഹുവ ആരോപിച്ചു. അതേസമയം, മഹുവക്കെതിരെ പാർലമെൻ്റ് എത്തിക്സ് കമ്മിറ്റി നിലപാട് കടുപ്പിച്ചു. രണ്ടിന് തന്നെ മഹുവ ഹാജരാകണമെന്നും തീയതി ഇനി നീട്ടില്ലെന്നും പരാതി വളരെ ഗൗരവമുള്ളതെന്നും സമിതി വ്യക്തമാക്കി.

വ്യവസായി ദർശൻ ഹിരാനന്ദാനിക്ക് പാർലമെന്റ് ലോഗിനും പാസ്‌വേഡും നൽകിയ ആരോപണം മഹുവ മൊയ്ത്ര സമ്മതിച്ചിരുന്നു. പാർലമെന്റ് ഇ മെയിൽ വിവരങ്ങൾ ഹിരാനന്ദാനി ഗ്രൂപ്പിന് കൈമാറിയിട്ടുണ്ട്. ലോഗിൻ, പാസ്‌വേഡ് വിവരങ്ങൾ കൈമാറിയത് ചോദ്യങ്ങൾ തയ്യാറാക്കാനാണെന്നും ലക്ഷ്യം പണമാല്ലായിരുന്നെന്നും ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ മഹുവ മൊയ്ത്ര വിശദീകരിച്ചു.

പാർലമെന്റ് അം​ഗങ്ങളുടെ ഔദ്യോ​ഗിക ഇ മെയിൽ കൈകാര്യം ചെയ്യുന്നതിൽ ഒരു നിയമവും നിലവിലില്ല. ഒരു എംപിയും ചോദ്യങ്ങൾ സ്വയം തയ്യാറാക്കുന്നതല്ല, പാസ്‌വേഡ് വിവരങ്ങൾ എല്ലാവരുടെയും ടീമിന്റെ പക്കലുണ്ട്. എന്നാൽ ലോഗിൻ ചെയ്യുമ്പോൾ ഒടിപി വരുന്നത് തന്റെ ഫോണിലേക്ക് മാത്രമാണ്. താൻ ഒടിപി നൽകിയാൽ മാത്രമേ ചോദ്യങ്ങൾ സമർപ്പിക്കുകയുള്ളൂ എന്നും മഹുവ മൊയ്ത്ര വ്യക്തമാക്കി.

രാജ്യത്തെ പ്രധാന വ്യവസായിയായ അദാനി ഗ്രൂപ്പിനെക്കുറിച്ചു പാർലമെന്റിൽ ചോദ്യം ചോദിക്കാൻ ഹിരനന്ദാനിയിൽ‍ നിന്നു മഹുവ മൊയ്ത്ര പണവും സമ്മാനങ്ങളും വാങ്ങിയെന്ന് ബിജെപിയാണ് ആരോപണം ഉന്നയിച്ചത്. ബിജെപി എംപി നിഷികാന്ത് ദുബെയാണ് ആരോപണവുമായി രം​ഗത്തെത്തിയ‌ത്.