അദാനി ഹിൻഡൻ ബർഗ് റിപ്പോർട്ട് ; അന്വേഷണത്തിന് സമയം ആവശ്യപ്പെട്ട് സെബി, സുപ്രീംകോടതി മൂന്ന് മാസം നൽകിയേക്കും

അദാനി ഹിൻഡൻ ബർഗ് റിപ്പോർട്ടിൽ അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി. ഹർജിയിൽ തിങ്കളാഴ്ച വിധി  പറയുമെന്നും സുപ്രീംകോടതി  വ്യക്തമാക്കി. കേസന്വേഷണത്തിന് ആറ് മാസം കൂടി സമയം നീട്ടി  അനുവദിക്കണമെന്നുള്ള  സെബിയുടെ  ആവശ്യം അംഗീകരിക്കില്ലെന്നു വ്യക്തമാക്കിയ സുപ്രീം കോടതി മൂന്നു മാസം സമയം നീട്ടിനൽകാമെന്നും വാക്കാൽ പരാമർശിച്ചു.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ മൂന്നംഗ  ബെഞ്ച് രണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ്  കേസ് പരിഗണിച്ചത്. അദാനിക്കെതിരായ ആരോപണങ്ങൾ അന്വേഷിച്ച് രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു നിർദേശം. ഈ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ആറ് മാസം കൂടി സമയം സെബി ആവശ്യപ്പെട്ടത്.

ഹിൻഡൻ ബർഗ് റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന്  നിരവധി ഹർജികളാണ് അദാനി ഗ്രൂപ്പിനെതിരെ സുപ്രീം കോടതിയിൽ എത്തിയത്. അദാനി ഗ്രൂപ്പ് വർഷങ്ങളായി ഓഹരി വിപണിയിൽ  കൃത്രിമത്വം  ഉൾപ്പെടെയുള്ള ഗുരുതര ചട്ട ലംഘനങ്ങൾ  നടത്തിയെന്നാണ്  റിപ്പോർട്ടിലെ ആരോപണം. ജനുവരി  24 നാണ് ഹിൻഡൻ ബർഗ് റിപ്പോർട്ട്  പുറത്തുവിട്ടത്.