അദാനിക്കേസില്‍ സുപ്രീം കോടതി വിശ്വാസ്യത ഉയര്‍ത്തിയില്ല; മാധ്യമങ്ങളെയടക്കം അപകടത്തിലാക്കും; നിരാശാജനകവും ദൗര്‍ഭാഗ്യകരവുമെന്ന് സിപിഎം

അദാനിക്കേസില്‍ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളിയ സുപ്രീംകോടതി വിധി നിരാശാജനകവും ദൗര്‍ഭാഗ്യകരവുമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. നിയമപരമായി അധികാരമുള്ള ഏജന്‍സിയായ സെബി അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങള്‍ ത്വരിതഗതിയില്‍ അന്വേഷിക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റുന്നില്ല. അദാനിയുടെ നിയമവിരുദ്ധ പ്രവൃത്തികളെ കുറിച്ച് 2014ല്‍ തന്നെ റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് സെബിയെ അറിയിച്ചതാണ്.

അദാനിക്കെതിരായ ആരോപണങ്ങള്‍ സെബി അന്വേഷിച്ചുവരികയാണെന്ന് 2021ല്‍ പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതുമാണ്. എന്നാല്‍, കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സെബി ഇക്കാര്യം നിഷേധിക്കുകയാണ് ചെയ്തത്. ഈ പരാതികളുടെ മേല്‍ സെബി നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കാതെ സെബിയുടെ നിഷേധം കോടതി മുഖവിലയ്ക്ക് എടുത്തത് അത്ഭുതകരമാണ്.

രണ്ടാമതായി, ‘ആത്യന്തിക ഗുണഭോക്താവ്’ ആരാണെന്നത് മറച്ചുവയ്ക്കാന്‍ സെബി സ്വന്തം ചട്ടങ്ങള്‍ തിരുത്തുകയും ഒട്ടും സുതാര്യതയില്ലാതെ പ്രവൃത്തിക്കുകയും ചെയ്തു. ഇത്തരം ഭേദഗതികള്‍ സെബിയുടെ നിയമപരമായ അധികാരത്തെ പ്രതികൂലമായി ബാധിച്ച അന്തരീക്ഷത്തിലാണ് അന്വേഷണം നടന്നതെന്ന് സുപ്രീംകോടതി വിദഗ്ധ സമിതി ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. എന്നാല്‍ ‘ആത്യന്തിക ഗുണഭോക്താവും’ വിദേശ നിക്ഷേപകരും തമ്മിലുള്ള ബന്ധം മറച്ചുപിടിക്കാന്‍ സഹായിക്കുന്ന ഈ ഭേദഗതികള്‍ക്ക് സുപ്രീംകോടതി അംഗീകാരം നല്‍കുകയാണ് ചെയ്തത്.

മൂന്നാമതായി, ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തലുകളില്‍ ‘ചട്ട ലംഘനം’ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കാനും അതിന്മേല്‍ നടപടി എടുക്കാനും കേന്ദ്രസര്‍ക്കാരിന് അനുമതി നല്‍കുന്ന വിധിയാണ് വന്നിരിക്കുന്നത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച മാധ്യമങ്ങളെയടക്കം ഈ സമീപനം അപകടത്തിലാക്കും. സുപ്രീം കോടതിയുടെ വിശ്വാസ്യത ഉയര്‍ത്തുന്ന വിധിയല്ല ഇത്.