ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ

കഴിഞ്ഞ ദിവസം ഹൈദരാബാദിൽ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഇന്ന് രാവിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പ്രതിയുടെ മരണം ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്, കുട്ടിയുടെ മൃതദേഹം ഞായറാഴ്ച കണ്ടെത്തിയതിന് പിന്നാലെ ഒളിവിൽ പോയ പള്ളക്കൊണ്ട രാജുവാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

“ഇത് ആത്മഹത്യയാണെന്ന് തോന്നുന്നു,” ഹൈദരാബാദ് പൊലീസ് കമ്മീഷണർ അഞ്ജനി കുമാർ മാധ്യമങ്ങളോട് പറഞ്ഞു. തെലങ്കാന പൊലീസ് ട്വിറ്ററിൽ ഇയാളുടെ മൃതദേഹത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചു. മൃതദേഹം ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെങ്കിലും, ബലാത്സംഗ-കൊലപാതക പ്രതിക്ക് ഉണ്ടെന്ന് പറയുന്ന പച്ചകുത്തിയ ചിഹ്നങ്ങൾ മരിച്ചയാളുടെ ദേഹത്തും ഉണ്ടെന്ന് പൊലീസ് പറഞ്ഞു.

“മരിച്ചത് പ്രതി തന്നെയാണെന്ന് കരുതാൻ ഞങ്ങൾക്ക് കാരണങ്ങളുണ്ട് – കൈകളിൽ പച്ചകുത്തിയ അടയാളങ്ങൾ, കൈയിൽ പേര് പച്ചകുത്തിയിട്ടുണ്ട്, മുടിയുടെ ശൈലി … വിരലടയാള വിദഗ്‌ദ്ധന്‍ അത് സ്ഥിരീകരിക്കും,” ഹൈദരാബാദ് പൊലീസ് മേധാവി പറഞ്ഞു.

“പ്രതിയെ എൻകൗണ്ടറിലൂടെ കൊല്ലപ്പെടുത്തും” എന്ന തെലങ്കാന മന്ത്രി മല്ല റെഡ്ഡിയുടെ പ്രസ്താവന വന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് മരണ വാർത്ത വരുന്നത്. “ബലാത്സംഗക്കാരനെയും കൊലപാതകിയെയും ഞങ്ങൾ പിടികൂടും. പിടികൂടിയതിന് ശേഷം എൻകൗണ്ടർ ഉണ്ടാകും,” മല്ല റെഡ്ഡി ചൊവ്വാഴ്ച ഹൈദരാബാദിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പ്രതിയുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടിരുന്നു, ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കുട്ടിയുടെ അയൽവാസിയും 30 കാരനുമായ പ്രതിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് പൊലീസ് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഒരാഴ്ച മുമ്പ് രാജുവിൻറെ വീടിനുള്ളിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു, അതിനുശേഷം ഇയാൾ ഒളിവിൽ പോയി.

Read more

സെപ്റ്റംബർ 9 ന് (വ്യാഴാഴ്ച) ഹൈദരാബാദിലെ സിംഗരേണി കോളനിയിലെ വീട്ടിൽ നിന്നാണ് പെൺകുട്ടിയെ കാണാതായത്. പെൺകുട്ടിയുടെ മൃതദേഹം അന്നുതന്നെ അയൽവാസിയുടെ വീട്ടിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിൽ ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്തതായി സ്ഥിരീകരിച്ചു.