അടിയൊഴുക്ക് ശക്തം; വരുണ്‍ ഗാന്ധി കോണ്‍ഗ്രസ് പാളയത്തില്‍ എത്തിയേക്കും, മനേക ഗാന്ധി ബി.ജെ.പിയില്‍ തുടുരുമെന്നും റിപ്പോര്‍ട്ട്

ബിജെപിയുടെ യുവ എംപി വരുണ്‍ ഗാന്ധി കോണ്‍ഗ്രസ് പാളയത്തില്‍ എത്തിയേക്കും. ഏറെ നാളുകളായി പല കാര്യങ്ങളിലും അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് പ്രധാനമന്ത്രി നരന്ദ്രേ മോദിയുമായി വേദി പങ്കിടുന്നത് വരുണ്‍ ഒഴിവാക്കുകയാണ്. വര്‍ഗീയത തുളമ്പുന്ന തീപ്പൊരി പ്രസംഗമില്ലാത്ത വരുണില്‍ ബിജെപിക്കും വലിയ താത്പര്യമില്ല.

യുപിയില്‍ ബിജെപി ജയിച്ചപ്പോള്‍ വരുണിനെ മുഖ്യമന്ത്രിയാക്കണമെന്ന് അമ്മയും കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി ആവശ്യപ്പെട്ടിരുന്നു. പക്ഷേ പാര്‍ട്ടി വിസമ്മതിച്ചു. ഷാ മോദി കൂട്ടുകെട്ടിന് വരുണിനോട് താത്പര്യമില്ലാത്തതു കൊണ്ട് കൂടിയാണ് യുപിയുടെ ഭരണം യോഗി ആദിത്യനാഥില്‍ എത്തിച്ചേര്‍ന്നത്.

എംപിമാരുടെ ശമ്പളവര്‍ദ്ധനയില്‍ വരുണ്‍ മോദിയുമായി ഇടഞ്ഞിരുന്നു. സാധാരണ ഗതിയില്‍ ആളുകള്‍ക്ക് കഠിനാധ്വാനവും തൊഴിലിലെ മികവുമാണ് ശമ്പള വര്‍ധനക്ക് സഹായകരമാകുന്നത്. പക്ഷേ തങ്ങള്‍ക്ക് (എംപിമാര്‍ക്ക്) ശമ്പളം വര്‍ധിപ്പിക്കാന്‍ കൈപൊക്കിയാല്‍ മതിയെന്ന് വരുണ്‍ പ്രസംഗിച്ചു. ഇത് പത്തുവര്‍ഷത്തിനുള്ളില്‍ ഏഴുതവണ വര്‍ധിച്ചു. 2.7 ലക്ഷം രൂപ പ്രതിമാസം ഒരു എംപിക്ക് നല്‍കുന്നതിനെ അനാവശ്യമെന്നും വരുണ്‍ പറഞ്ഞത് മോദിയെ ചൊടിപ്പിച്ചു. ഇതിനെ പ്രധാനമന്ത്രിയുടെ ഓഫീസ് താക്കീത് ചെയ്തു.

ബിജെപിയില്‍ 2004 ല്‍ ചേര്‍ന്ന വരുണ്‍ ഗാന്ധിക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. പാര്‍ട്ടിയുടെ ഏറ്റവും പ്രായംകുറഞ്ഞ ജനറല്‍ സെക്രട്ടറിയായി നെഹ്റു കുടുംബത്തിലെ യുവ നേതാവിനെ ബിജെപി അവരോധിച്ചു. തീവ്ര ഹിന്ദുത്വ നിലപാടാണ് വരുണിനെ ബിജെപി വേദികളിലെ സജീവ സാന്നിധ്യമാക്കിയത്. മുസ്ലിം വിരുദ്ധ പ്രസംഗം വരുണിനെ ജയിലിലും എത്തിച്ചു. പക്ഷേ രാഷ്ട്രീയമായ ഉറച്ച നിലപാടുകള്‍ വരുണിനെ അമ്മ മനേക ഗാന്ധി കേന്ദ്ര മന്ത്രിയായിട്ടും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും മോദിയുടെയും ശത്രുപക്ഷത്ത് നിര്‍ത്തുന്നതിന് കാരണമായി.

അമേത്തിയില്‍ രാഹുല്‍ ഗാന്ധിയുടെ വിജയം തടയാന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മോദി-ഷാ സഖ്യം കണ്ടെത്തിയ വജ്ര ആയുധമായിരുന്നു വരുണ്‍ ഗാന്ധി. പക്ഷേ വരുണ്‍ തിരഞ്ഞെടുപ്പ് തമാശയാക്കാനില്ല, അമേത്തിയില്‍ നിന്നും ജനവിധി തേടില്ലെന്നും അറിയിച്ചു. ഇതോടെ അടുത്ത ആവശ്യവുമായി അമിത് ഷാ എത്തി. പ്രചാരണത്തിന് സോണിയയ്ക്കും രാഹുലിനുമെതിരെ രംഗത്തു വരണം. നെഹ്റു കുടുംബത്തിലെ അംഗത്തെ മുന്‍നിര്‍ത്തി രാഹുലിനും സോണിയയ്ക്കും തിരഞ്ഞെടുപ്പില്‍ മറുപടി കൊടുക്കാമെന്ന് ധരിച്ച അമിത് ഷായുടെ ആവശ്യത്തെ വരുണ്‍ നിരസിച്ചു.

തുടര്‍ന്ന് പാര്‍ട്ടി പദവികള്‍ വരുണിന് നഷ്ടമായി. സുല്‍ത്താന്‍പൂരില്‍ പോലും മോദിയുമായി വരുണ്‍ വേദി പങ്കിടുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് യുപിയിലെ മോദി എംപിമാരുടെ യോഗത്തിലും വരുണ്‍ പോയില്ല. കുട്ടികള്‍ ശ്വാസം കിട്ടാതെ ഗൊരഖ്പൂരിലെ ആശുപത്രിയില്‍ മരിച്ച സംഭവത്തെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് എതിരെ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ മകള്‍ മരിച്ച വരുണ്‍ ആ ദുഖം മനസിലാക്കി. അഞ്ചുകോടി രൂപ ആധുനികസൗകര്യങ്ങളോടെ ആശുപത്രി നിര്‍മ്മിക്കുന്നതിന് നല്‍കി ഇനി തന്റെ മണ്ഡലത്തില്‍ അത്തരം അവസ്ഥ ഉണ്ടാകാന്‍ പാടില്ലെന്ന് ഉറപ്പാക്കാനാണ് വരുണ്‍ ശ്രമിച്ചത്.

ബിജെപിയില്‍ ഇനി കാര്യമായ വളര്‍ച്ചയും സ്ഥാനവും ലഭിക്കാന്‍ ഇടയില്ലാത്ത സാഹചര്യത്തില്‍ വരുണിന് കോണ്‍ഗ്രസിലേക്ക് മടങ്ങാനാണ് താത്പര്യം. മനേക ഗാന്ധിയും സോണിയ ഗാന്ധിയും തമ്മിലുള്ള തര്‍ക്കം തുടുരുന്നതിനാല്‍ വരുണ്‍ മാത്രമായിരിക്കും കോണ്‍ഗ്രസില്‍ എത്തുക. മനേക ബിജെപിയില്‍ തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. വരുണിന്റെ മടങ്ങിവരവിന് സഹോദരിയും എ ഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക കരുക്കള്‍ നീക്കുന്നതായിട്ടാണ് സൂചന. തിരഞ്ഞെടുപ്പിന് മുമ്പേ വരുണ്‍ തിരികെ വരുമെന്നാണ് കരുതപ്പെടുന്നത്.