മധ്യപ്രദേശിലും അക്കൗണ്ട് തുറന്ന് എ.എ.പി; രാജ്യത്ത് ഉടനീളമുള്ള ആളുകള്‍ തങ്ങളെ അംഗീകരിക്കുന്നെന്ന് കെജരിവാള്‍

മധ്യപ്രദേശിലും അക്കൗണ്ട് തുറന്ന് ആം ആദ്മി പാര്‍ട്ടി. സിംഗ്രൗലി മുന്‍സിപല്‍ കോര്‍പറേഷനില്‍ മേയര്‍ സ്ഥാനത്തേയ്ക്കു നടന്ന തിരഞ്ഞെടുപ്പില്‍ എഎപി സ്ഥാനാര്‍ഥി റാണി അഗര്‍വാളാണ് വിജയിച്ചത്. ബിജെപി സ്ഥാനാര്‍ഥിയും നിലവിലെ കോര്‍പറേഷന്‍ ചെയര്‍മാനുമായ ചന്ദ്രപ്രദാപ് വിശ്വക്രമയെ 9300 വോട്ടുകള്‍ക്കാണ് റാണി അഗര്‍വാള്‍ പരാജയപ്പെടുത്തിയത്.

റാണി അഗര്‍വാളിനെ എഎപി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ അഭിനന്ദിച്ചു. ‘രാജ്യത്തുടനീളമുള്ള ആളുകള്‍ ആം ആദ്മി പാര്‍ട്ടിയുടെ സത്യസന്ധമായ രാഷ്ട്രീയം അംഗീകരിക്കുന്നു’ എന്ന് കെജരിവാള്‍ ട്വീറ്റു ചെയ്തു.

11 മുന്‍സിപ്പല്‍ കോര്‍പറേഷനിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ അഞ്ചിടത്ത് (ബുര്‍ഹാന്‍പുര്‍, ഖാണ്ഡ്വ,സാത്ന,സാഗര്‍, ഉജൈന്‍) ബിജെപിയും രണ്ടിടത്ത് (ഭോപാല്‍, ഇന്‍ഡോര്‍) കോണ്‍ഗ്രസും ഒരിടത്ത് എഎപിയുമാണ് വിജയിച്ചത്. മറ്റിടങ്ങളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ല.

അതിനിടെ, മധ്യപ്രദേശിലെ റേവ മുന്‍സിപല്‍ കൗണ്‍സിലില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹരിനാരായണ്‍ ഗുപ്ത ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തിരഞ്ഞെടുപ്പു പരാജയം അറിഞ്ഞതിനു പിന്നാലെ ഹരിനാരായണനു ഹൃദയാഘാതം ഉണ്ടാകുകയായിരുന്നെന്നാണ് വിവരം.