പഞ്ചാബില്‍ ആം ആദ്മി അധികാരത്തില്‍; പത്ത് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ ഗവര്‍ണറുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവായ ഹര്‍പാല്‍ സിങ് ചീമ ഉള്‍പ്പെടെ പത്ത് പേരാണ് മന്ത്രിമാരായത്.

ഹര്‍ഭജന്‍ സിങ്, ഡോ. വിജയ് സിഗ്ല, ഗുര്‍മിര്‍ സിങ് മീറ്റ് ഹയര്‍, ലാല്‍ ചന്ദ് കടാരുചക്, ഹര്‍പാല്‍ സിങ് ചീമ, ഡോ. ബാല്‍ജിത് കൗര്‍, കുല്‍ദീപ് സിങ് ധാലിവാല്‍, ബ്രാം ശങ്കര്‍, ലാല്‍ജിത് സിങ് ഭുള്ളാര്‍, ഹര്‍ജോത് സിങ് ബെയ്ന്‍സ് എന്നിവരാണ് സത്യപ്രതിജ്ഞ ചെയതത്. മുഖ്യമന്ത്രിയായി ഭഗവന്ത് മാന്‍ നേരത്തെ സത്യപ്തിജ്ഞ ചെയ്തിരുന്നു.മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമാകും.

അധികാരമേറ്റ പത്തു പേരില്‍ എട്ടു പേരും ആദ്യമായി എംഎല്‍എ ആയവരാണ്. പ്രാദേശിക പ്രാതിനിധ്യം ഉറപ്പു വരുത്തി കൊണ്ടാണ് മന്ത്രിമാരെ തിരഞ്ഞെടുത്തിരിക്കുന്നത്. ഒരാള്‍ ദോബയില്‍ നിന്നും നാല് പേര്‍ മാജയില്‍ നിന്നും അഞ്ച് പേര്‍ മാല്‍വ മേഖലയില്‍ നിന്നുമുള്ളവരാണ്. 18 അംഗ മന്ത്രിസഭയിലെ ബാക്കി ഏഴ് മന്ത്രിമാരെ അടുത്ത ദിവസങ്ങളില്‍ തീരുമാനിക്കും.

കോണ്‍ഗ്രസിനും ബി.ജെ.പിക്കും പിന്നാലെ രണ്ട് സംസ്ഥാനങ്ങള്‍ ഭരിക്കുന്ന മൂന്നാമത്തെ പാര്‍ട്ടിയാണ് ആപ്. പഞ്ചാബിലെ ഗംഭീര വിജയത്തിന് ശേഷം ദേശീയ രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായി ആം ആദ്മി പാര്‍ട്ടി മാറിക്കഴിഞ്ഞു. ഗുജറാത്തിലും, ഹിമാചല്‍ പ്രദേശിലും അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അടിത്തറ വ്യാപിപ്പിക്കുക എന്നതാണ് പാര്‍ട്ടിയുടെ അടുത്ത ലക്ഷ്യം.

അതേസമയം ഈ മാസം 25ന് യുപിയില്‍ യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പ്രധാനമന്ത്രി അടക്കമുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.