മരിച്ചവരുടെ ആധാർ ഇനി റദ്ദാക്കാം; നിയമ ഭേദഗതിക്ക് ഒരുങ്ങി കേന്ദ്ര സർക്കാർ

മരിച്ചവരുടെ ആധാർ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട്  നിയമ ഭേദഗതിക്ക് ഒരുങ്ങി കേന്ദ്ര സർക്കാർ. മരണ രജിസ്ട്രേഷനിൽ ആധാർ ഉൾപ്പെടുത്താനാണ് നീക്കം.  നിലവിൽ മരിച്ചവരുടെ ആധാർ റദ്ദാക്കാൻ സംവിധാനങ്ങളില്ല. അതിനാൽ മരിച്ചവരുടെ കാർഡുകൾ ദുരുപയോഗം ചെയ്യുമെന്നും ആശങ്ക ഉയർന്നിരുന്നു. അതിന് പിന്നാലെയാണ് കേന്ദ്രം നിയമ ഭേദഗതിക്ക് ഒരുങ്ങുന്നത്.

ലോക്സഭയിലാണ് കേന്ദ്ര സർക്കാർ നിയമ ഭേദഗതിയെ സംബന്ധിച്ച് വ്യക്തമാക്കിയത്. ഒരാൾ മരിച്ച ശേഷം ബന്ധുക്കൾക്ക് ആ വിവരം ആധാർ അതോറിറ്റിയെ അറിയിക്കാനും സംവിധാനമില്ല. 1969ലെ ജനന- മരണ രജിസ്ട്രേഷൻ നിയമത്തിലാണ് ഭേദഗതിക്കു ശ്രമിക്കുന്നത്. ഇതിനായി രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ ആധാർ അതോറിറ്റിയോട് നിർദേശങ്ങൾ തേടിയെന്ന് അടൂർ പ്രകാശിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി രാജീവ് ചന്ദ്രശേഷർ അറിയിച്ചു.

ഭേദഗതിക്കു ശേഷം മരണ രജിസ്ട്രേഷനിൽ ആധാർ നമ്പറും ഉൾപ്പെടുത്തും. രജിസ്ട്രാർ ഈ വിവരം ആധാർ അതോറിറ്റിക്കു കൈമാറുകയും കാർഡ് റദ്ദാക്കുകയും ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. നിലവിൽ ജനന- മരണ രജിസ്ട്രേഷനുകൾ ഓരോ സംസ്ഥാനത്തിന്റേയും പ്രത്യേക സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് രേഖപ്പെടുത്തുന്നത്. ഇതിലും ഏകീകരണം വേണ്ടി വരും