ആധാർ പൗരത്വരേഖയായി കണക്കാക്കില്ല; ബംഗ്ലാദേശ് വനിതയ്ക്ക് ഒരുവർഷം തടവുശിക്ഷ

അനധികൃതമായി ഇന്ത്യയിൽ താമസിച്ചതിന് അറസ്റ്റിലായ ബംഗ്ലാദേശ് വനിതയ്ക്ക് മുംബൈ കോടതി ഒരുവർഷം തടവുശിക്ഷ വിധിച്ചു. അവരുടെ കൈവശമുള്ള ആധാർ പൗരത്വരേഖയായി കണക്കാക്കാനാവില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ശിക്ഷാവിധി. മുംബൈ ദഹിസറിലെ മജിസ്‌ട്രേറ്റ് കോടതിയാണ് തടവുശിക്ഷ വിധിച്ചത്.

പാസ്‌പോര്‍ട്ട് ഇല്ലാതെ ഇന്ത്യയില്‍ തങ്ങുന്ന ബംഗ്ലാദേശികള്‍ അനധികൃത കുടിയേറ്റക്കാരാണെന്നു വിധിച്ച കോടതി, അവരുടെ കൈവശമുള്ള ആധാർ പൗരത്വരേഖയായി കണക്കാക്കാനാവില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ശിക്ഷാവിധി. മുംബൈയ്ക്കടുത്ത് ദഹിസറിൽ താമസിക്കുന്ന ജ്യോതി ഗാസി എന്ന തസ്‌ലിമ റോബിയുളി (35) നെയാണ് ശിക്ഷിച്ചിത്. പശ്ചിമബംഗാൾ സ്വദേശിയാണെന്നും 15 വർഷമായി മുംബൈയിൽ താമസിക്കുകയാണെന്നും തസ്‌ലിമ അവകാശപ്പെട്ടെങ്കിലും അത് തെളിയിക്കാൻ അവർക്കായില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു.

ആധാറോ പാൻകാർഡോ പൗരത്വം തെളിയിക്കാനുള്ള രേഖയല്ല. പൗരത്വം തെളിയിക്കുന്നതിന് ജനനസ്ഥലവും മാതാപിതാക്കളുടെ ജനനസ്ഥലവും ചിലപ്പോൾ അവരുടെ മാതാപിതാക്കളുടെ ജനനസ്ഥലവും ഏതെന്ന് വ്യക്തമാക്കേണ്ടി വരും. ഇത്തരം കേസുകളിൽ താൻ വിദേശിയല്ലെന്ന് തെളിയിക്കാനുള്ള ബാദ്ധ്യത പ്രതിക്കാണെന്ന് കോടതി പറഞ്ഞു. അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച ബംഗ്ലാദേശുകാരിയാണ് തസ്‌ലിമ എന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. സ്ത്രീയാണെന്ന പരിഗണന വെച്ച് ഇവർക്ക് ഇളവു നൽകുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും അത് രാജ്യരക്ഷയെ തന്നെ അപകടത്തിൽ പെടുത്തുമെന്നും കോടതി അഭിപ്രായപ്പെട്ടു. ശിക്ഷയുടെ കാലാവധി കഴിഞ്ഞാൽ ഇവരെ ബംഗ്ലാദേശിലേക്ക് തിരിച്ചയയ്ക്കണമെന്ന് കോടതി നിർദേശിച്ചു. ദഹിസർ ഈസ്റ്റിലെ ചേരിയിൽ നിന്ന് 2009 ജൂൺ എട്ടിനാണ് തസ്‌ലിമ ഉൾപ്പെടെ 17 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കാൻ ഇവർക്കാർക്കും കഴിഞ്ഞില്ല. 17 പേർക്കെതിരെയും കേസെടുത്തെങ്കിലും മറ്റുള്ളവർ പിന്നീട് ഒളിവിൽ പോയി. തസ്‌ലിമയെ മാത്രമേ വിചാരണ ചെയ്യാൻ കഴിഞ്ഞുള്ളൂ.