അഭിമാന മുഹൂര്‍ത്തം; ഐ.എന്‍.എസ് വിക്രാന്ത് പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും

രാജ്യം തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. രാവിലെ 9.30 മുതല്‍ കൊച്ചി കപ്പല്‍ശാലയില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ നാവികസേനയുടെ പുതിയ പതാകയും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിക്കും.

20,000 കോടിരൂപ ചെലവഴിച്ച് രാജ്യത്ത് നിര്‍മ്മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ 76 ശതമാനം ഇന്ത്യന്‍ നിര്‍മ്മിത വസ്തുക്കള്‍ ഉപയോഗിച്ചാണ് 15 വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. രാജ്യത്ത് നിര്‍മിച്ചതില്‍ വച്ച് ഏറ്റവും വലിയ വിമാന വാഹിനി യുദ്ധ കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. രണ്ട് ഫുട്‌ബോള്‍ കളിക്കളങ്ങളുടെ വലിപ്പമുണ്ട് കപ്പലിന്റെ ഫ്‌ലൈറ്റ് ഡെക്കിന്.

1971ലെ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പലാണ് ഐ എന്‍ എസ് വിക്രാന്ത്. ബ്രിട്ടണില്‍ നിന്ന് വാങ്ങിയ ഈ കപ്പല്‍ ഡീ കമ്മീഷന്‍ ചെയ്തിരുന്നു. പഴയ വിക്രാന്തിന്റെ സ്മരണയിലാണ് പുതുതായി നിര്‍മിച്ച കപ്പലിനും അതേ പേര് നല്‍കിയത്. 30 എയര്‍ ക്രാഫ്റ്റുകള്‍ ഒരു സമയം കപ്പലില്‍ നിര്‍ത്തിയിടാം എന്ന സവിശേഷതയും ഐഎന്‍എസ് വിക്രാന്തിനുണ്ട്.

കഴിഞ്ഞ മാസം 28ന് കൊച്ചിന്‍ നാവിക സേനയ്ക്ക് കൈമാറി എങ്കിലും കപ്പല്‍ ഷിപ്പ്‌യാര്‍ഡില്‍ നിന്ന് മാറ്റിയിട്ടില്ല. പ്രധാനമന്ത്രി കപ്പല്‍ രാജ്യത്തിന് സമര്‍പ്പിക്കുന്നതോടെ ഐ എന്‍ എസ് വിക്രാന്ത് ഔദ്യോഗികമായി ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാകും.