പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; പിതാവിനെ വധശിക്ഷയ്ക്ക് വിധിച്ച് കോടതി

ചണ്ഡീഗഢില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പിതാവിനെ കോടതി വധ ശിക്ഷയ്ക്ക് വിധിച്ചു. പ്രതി പെണ്‍കുട്ടിയെ മൂന്ന് വര്‍ഷത്തോളമായി നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു. 2020ല്‍ ഇതേ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.

പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ പല്‍വാല്‍ വനിതാ പൊലീസ് സ്റ്റേഷനിലെത്തി പിതാവിനെതിരെ പരാതി നല്‍കി. മൂന്ന് വര്‍ഷമായി പിതാവ് തന്നെ നിരന്തര ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും താന്‍ ഗര്‍ഭിണിയാണെന്നുമായിരുന്നു പരാതി. പൊലീസ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പെണ്‍കുട്ടി നാല് മാസം ഗര്‍ഭിണി ആയിരുന്നു. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്.

ഇതേ തുടര്‍ന്ന് പൊലീസ് സംരക്ഷണയിലായിരുന്ന പെണ്‍കുട്ടി പിന്നീട് പെണ്‍കുഞ്ഞിന് ജന്മം നല്‍കി. കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന ഫലം വന്നതോടെ പ്രതി പിതാവാണെന്ന് തെളിഞ്ഞു. ഡിഎന്‍എ ഫലം വന്നതിന് പിന്നാലെയാണ് കോടതി പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ചത്. ഇരയ്ക്ക് 7.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും, പ്രതിയില്‍ നിന്ന് 15,000 രൂപ പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു.