രാജ്യതലസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടിയ്ക്ക് വന്‍ തിരിച്ചടി; മുകേഷ് ഗോയലിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി

രാജ്യതലസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടിയ്ക്ക് വന്‍ തിരിച്ചടി. നിയമസഭ തോല്‍വിയില്‍ തലസ്ഥാനത്തുണ്ടായ പരാജയത്തിന് പിന്നാലെയാണ് എഎപിയില്‍ വീണ്ടും പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയിലെ 13 പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ രാജിവെച്ച് പുതിയ പാര്‍ട്ടി രൂപീകരിച്ചതാണ് പുതിയ പ്രതിസന്ധിയ്ക്ക് കാരണം.

ഫെബ്രുവരിയില്‍ നടന്ന കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എഎപി ടിക്കറ്റില്‍ മത്സരിച്ച് പരാജയപ്പെട്ട മുകേഷ് ഗോയലിന്റെ നേതൃത്വത്തിലാണ് വിമത നീക്കം. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എഎപി കക്ഷി നേതാവായിരുന്നു മുകേഷ് ഗോയല്‍. ഇന്ദ്രപ്രസ്ഥ വികാസ് പാര്‍ട്ടി എന്ന പേരില്‍ മുകേഷ് ഗോയലിന്റെ നേതൃത്വത്തിലാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്.

കാല്‍ നൂറ്റാണ്ടോളം കോണ്‍ഗ്രസിന്റെ മുനിസിപ്പല്‍ കൗണ്‍സിലറായി സേവനമനുഷ്ഠിച്ച ഗോയല്‍ 2021ല്‍ ആം ആദ്മി പാര്‍ട്ടിയിലേക്ക് ചുവടുമാറ്റുകയായിരുന്നു. കഴിഞ്ഞ മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് വിട്ട് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നവരാണ് ഇപ്പോള്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചവരിലേറെയും.

നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ആം ആദ്മി പാര്‍ട്ടിയില്‍ വിഭാഗീയത രൂക്ഷമാണ്.പാര്‍ട്ടിയിലെ അതൃപ്തി പരിഹരിക്കുന്നതിനായി, കഴിഞ്ഞ മാര്‍ച്ചില്‍ സംഘടനാ അഴിച്ചുപണി നടത്തിയിരുന്നു. മുന്‍ മന്ത്രി സൗരഭ് ഭരദ്വാജിനെ ഡല്‍ഹി യൂണിറ്റിന്റെ പുതിയ പ്രസിഡന്റായി നിയമിക്കുകയും ചെയ്തു. എന്നാല്‍ പ്രശ്നങ്ങളൊന്നും തീര്‍ന്നില്ലെന്നാണ് പുതിയ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്.