'കോടതിയലക്ഷ്യ ഭീതിയില്‍ നിശ്ശബ്ദമാക്കപ്പെട്ട അഭിഭാഷകസമൂഹം കോടതിയുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നു': പ്രശാന്ത് ഭൂഷണെതിരായ വിധിക്കെതിരെ അഭിഭാഷകര്‍

മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനെതിരെയുള്ള കോടതിയലക്ഷ്യ നടപടികളില്‍ വിയോജിപ്പും ആശങ്കയും പ്രകടിപ്പിച്ച് ഒരു സംഘം അഭിഭാഷകര്‍ രംഗത്ത്. സ്വതന്ത്രമായ ജുഡിഷ്യറിയെന്നാല്‍ ജഡ്ജിമാര്‍ വിമര്‍ശനങ്ങള്‍ക്കും സൂക്ഷ്മവിശകലനങ്ങള്‍ക്കും വിധേയമല്ല എന്നല്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകര്‍  പ്രസ്താവന പുറത്തിറക്കി. 1500- ലധികം അഭിഭാഷകരാണ് പ്രസ്താവനയില്‍  ഒപ്പുവെച്ചിരിക്കുന്നത്.

മുതിര്‍ന്ന അഭിഭാഷകരായ ശ്രീറാം പഞ്ചു, അരവിന്ദ് ദതര്‍, ശ്യാം ദിവാന്‍, രാജു രാമചന്ദ്രന്‍, വൃന്ദ ഗ്രോവര്‍ കാമിനി ജൈസ്വാള്‍ തുടങ്ങിയവര്‍ പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുണ്ട്. നീതിന്യായ വ്യവസ്ഥയുടെ ഏതു തരത്തിലുള്ള പോരായ്മകളും ചൂണ്ടിക്കാണിക്കുകയെന്നത് അഭിഭാഷകരുടെ കടമയാണ് . പ്രശാന്ത് ഭൂഷന്റെ രണ്ട് ട്വീറ്റുകളില്‍ യാതൊരു കോടതിയലക്ഷ്യവും തങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. കൂടാതെ, പ്രശാന്ത് ഭൂഷന്‍ ഒരു സാധാരണക്കാരനല്ലെന്നും സുപ്രീംകോടതിയിലെ മികച്ച അഭിഭാഷകനാണെന്നും പ്രസ്താവന പറയുന്നു. അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ അസാധാരണമായി ഒന്നുംതന്നെ പറയുന്നില്ല. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പൊതുവിടങ്ങളിലും സോഷ്യല്‍ മീഡിയയിലും കോടതിയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് പ്രകടിപ്പിക്കപ്പെട്ടു പോരുന്ന കാര്യങ്ങള്‍ മാത്രമേ അവയിലുള്ളൂ. ചില മുന്‍ സുപ്രീംകോടതി ജഡ്ജിമാര്‍ പോലും സമാനമായ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെന്നും അഭിഭാഷകരുടെ പ്രസ്താവന പറയുന്നു.

“ഈ വിധി പൊതുജനത്തിന്റെ കണ്ണില്‍ കോടതിയുടെ അധികാരത്തെ സ്ഥാപിച്ചെടുക്കുന്നില്ല. എന്നാലോ, അഭിഭാഷകര്‍ തുറന്നു സംസാരിക്കുന്നതിനെ അത് നിരുത്സാഹപ്പെടുത്തുന്നു. കോടതിയലക്ഷ്യ ഭീതിയില്‍ നിശ്ശബ്ദമാക്കപ്പെടുന്ന അഭിഭാഷക സമൂഹം കോടതിയുടെ ശക്തിയെയും സ്വാതന്ത്ര്യത്തെയും ആത്യന്തികമായി ഇല്ലാതാക്കുകയാണ് ചെയ്യുക. നിശ്ശബ്ദമാക്കപ്പെട്ട അഭിഭാഷക സമൂഹം ഒരു കരുത്തുള്ള കോടതി സംവിധാനത്തിലേക്ക് നയിക്കില്ല,” പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.

അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലിന്റെ അഭിപ്രായം കോടതി ആരായുകയുണ്ടായില്ലെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കോടതിയലക്ഷ്യ നിയമത്തില്‍ അത് നിര്‍ബന്ധമാണ്. കോടതിയലക്ഷ്യത്തിന്റെ പരിധികള്‍ ഒരു വലിയ ബഞ്ച് പുനഃപരിശോധിക്കണമെന്നും അതുവരെ ഓഗസ്റ്റ് 14-ന്റെ വിധി നടപ്പാക്കരുതെന്നും പ്രസ്താവന ആവശ്യപ്പെടുന്നുണ്ട്. കോവിഡ് മഹാമാരിക്കു ശേഷം ഒരു തുറന്ന കോടതിയിലായിരിക്കണം ഈ കേസ് വാദം കേള്‍ക്കേണ്ടത്. തങ്ങളുടെ പ്രസ്താവനയോട് യോജിക്കുന്ന മറ്റ് ബാര്‍ മെമ്പര്‍മാരും ഗൂഗിള്‍ ഫോംസില്‍ പേര് രേഖപ്പെടുത്തണമെന്ന അഭ്യര്‍ത്ഥനയും അഭിഭാഷകര്‍ നടത്തി.