പബ്ജിക്ക് അടിമയായ 14-കാരന്‍ സ്വന്തം കുടുംബത്തെ കൂട്ടക്കൊല ചെയ്തു

പാകിസ്ഥാനിലെ ലാഹോറില്‍ 14 വയസ്സുകാരന്‍ സ്വന്തം കുടുംബത്തെ കൂട്ടക്കൊല ചെയ്തു. അമ്മയും, പ്രായപൂര്‍ത്തിയാകാത്ത രണ്ട് സഹോദരിമാരും ഉള്‍പ്പെടെ നാല് പേരെയാണ് കൗമാരക്കാരന്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ഓണ്‍ലൈന്‍ ഗെയിമായ പബ്ജിക്ക് അടിമയായിരുന്നു കുട്ടി.

ആരോഗ്യ പ്രവര്‍ത്തകയായ നാഹിദ് മുബാറക്(45), മകന്‍ തൈമൂര്‍(22), പെണ്‍മക്കളായ 17 കാരി, 11 കാരി എന്നിവരാണ് കൊല്ലപ്പെട്ടത്. പബ്ജിക്ക് അടിമയായ കുട്ടി അമ്മയെയും സഹോദരങ്ങളെയും കൊന്നത് താനാണെന്ന് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ദിവസത്തില്‍ മണിക്കൂറുകളോളം ഗെയിമിനായി ചിലവഴിക്കുന്ന കുട്ടിക്ക് ചില മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായും പൊലീസ് വ്യക്തമാക്കി. നാഹിദ് വിവാഹമോചനം നേടിയ ആളാണെന്നും പഠനത്തില്‍ ശ്രദ്ധ ചെലുത്താത്തതിനും പബ്ജി കളിച്ച് കൂടുതല്‍ സമയം ചെലവഴിക്കുന്നതിനും കുട്ടിയെ ശാസിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

സംഭവ ദിവസം ഗെയിം കളിയുമായി ബന്ധപ്പെട്ട് നാഹിദ് കുട്ടിയെ ശകാരിച്ചിരുന്നു. വഴക്ക് മൂര്‍ച്ഛിച്ചതോടെ അമ്മയുടെ തോക്കെടുത്ത് എല്ലാവരേയും വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. അമ്മയെ കൊലപ്പെടുത്തിയ ശേഷമാണ് ഉറങ്ങി കിടക്കുകയായിരുന്ന സഹോദരങ്ങളെ കൊലപ്പെടുത്തിയത്. അടുത്ത ദിവസം രാവിലെ വീട്ടുകാര്‍ കൊല്ലപ്പെട്ട വിവരം അയല്‍ക്കാരെ അറിയിച്ചു. താന്‍ വീടിന്റെ മുകളിലത്തെ നിലയിലായിരുന്നുവെന്നും തന്റെ കുടുംബം എങ്ങനെ കൊല്ലപ്പെട്ടുവെന്ന് അറിയില്ലെന്നുമാണ് ആ സമയം കുട്ടി പൊലീസിനോട് പറഞ്ഞത്. അതേസമയം തോക്ക് ലൈസന്‍സുള്ളത് ആണെന്നും നാഹിദ് കുടുംബത്തിന്റെ സംരക്ഷണത്തിനായി കരുതിയതാണെന്നും പൊലീസ് വ്യക്തമാക്കി.

ലാഹോറിലെ ഓണ്‍ലൈന്‍ ഗെയിമുമായി ബന്ധപ്പെട്ട നാലാമത്തെ കുറ്റകൃത്യമാണിത്. 2020-ല്‍ ആദ്യ കേസ് ഉയര്‍ന്നപ്പോള്‍, കൗമാരക്കാരുടെ ജീവിതവും സമയവും ഭാവിയും സംരക്ഷിക്കാന്‍ ഗെയിം നിരോധിക്കണമെന്ന് അന്നത്തെ തലസ്ഥാന പൊലീസ് ഓഫീസര്‍ സുല്‍ഫിക്കര്‍ ഹമീദ് ശിപാര്‍ശ ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നടന്ന മൂന്ന് ആത്മഹത്യകള്‍ക്ക് പിന്നിലെ കാരണം പബ്ജി ആണെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.