അധ്യാപികയെ കുറിച്ച് മോശം പരാമര്‍ശം എഴുതിയതിന്പെൺകുട്ടികളെ വിവസ്ത്രരാക്കി

അരുണാചല്‍പ്രദേശില്‍ അദ്ധ്യാപികയെക്കുറിച്ച് മോശം വാക്കുകള്‍ എഴുതിയെന്ന് ആരോപിച്ച് സ്‌കൂളിലെ 88 വിദ്യാര്‍ത്ഥികളെ അദ്ധ്യാപികമാര്‍ വിവസ്ത്രരാക്കി. അരുണാചല്‍ പ്രദേശിലെ കസ്തൂര്‍ബ ഗാന്ധി ബാലിക വിദ്യാലയത്തിലെ ആറ്, ഏഴ് ക്ലാസിലെ വിദ്യാർത്ഥിനികളുടെ വസ്ത്രങ്ങളാണ് അധ്യാപികമാർ അഴിപ്പിച്ചത്.

അദ്ധ്യാപികയെക്കുറിച്ച് മോശം വാക്കുകള്‍ എഴുതിയ കടലാസ് കണ്ടുപിടിക്കുന്നതിനായാണ് കുട്ടികളോട് ഇവര്‍ ക്രൂരത കാണിച്ചത്. സംഭവം നടന്ന് നാലാം ദിവസമാണ് വിദ്യാര്‍ത്ഥിനികള്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി യൂണിയനില്‍ പരാതി കൊടുക്കുന്നത്. നവംബര്‍ 23 നാണ് സംഭവം. നവംബര്‍ 27 ന് വിദ്യാര്‍ത്ഥി യൂണിയനെ കാര്യം അറിയിക്കുകയും തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. അദ്ധ്യാപികയെക്കുറിച്ച് മോശം വാക്കുകളെഴുതിയ കടലാസ് കണ്ടുപിടിക്കാന്‍ എന്ന പേരില്‍ മൂന്ന് അദ്ധ്യാപികമാര്‍ നിർബന്ധിച്ചു വസ്ത്രമഴിപ്പിച്ചുവെന്നാണ് പൊലീസിന് നല്‍കിയിരിക്കുന്ന പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും അദ്ധ്യാപികമാര്‍ക്കെതിരെ കേസെടുത്തിട്ടില്ല. വിദ്യാര്‍ത്ഥികളെയും മാതാപിതാക്കളെയും അദ്ധ്യാപികമാരെയും ചോദ്യം ചെയ്തതിന് ശേഷമായിരിക്കും കേസ് രജിസ്റ്റര്‍ ചെയ്യുക.