'തിരഞ്ഞെടുപ്പിനിടെ വധശ്രമമുണ്ടായത് എട്ട് തവണ,സുരക്ഷ പിൻവലിച്ചതോടെ സർക്കാർ ചെയ്തതും അതു തന്നെ';സിദ്ധു മൂസെവാലയുടെ പിതാവ്

പഞ്ചാബ് തിരഞ്ഞെടുപ്പിനിടെ എട്ടുതവണ സിദ്ധു മൂസേവാലയ്ക്ക് നേരെ വധശ്രമമുണ്ടായെന്ന ആരോപണവുമായി പിതാവ് ബൽക്കൗർ സിംഗ് രംഗത്ത്. സിദ്ധുവിനെ കൊലപ്പെടുത്താൻ 60 ൽ അധികം അളുകളുണ്ടായിരിന്നെന്ന് പറഞ്ഞ ബൽക്കൗർ ഭഗവന്ത് മാൻ സർക്കാരിനെ പരോക്ഷമായി കുറ്റപ്പെടുത്തുകയും ചെയ്തു.
‘അവനെ കൊല്ലാൻ 60-80 പേർ പിന്നാലെയുണ്ടായിരുന്നു.

തിരഞ്ഞെടുപ്പുകാലത്ത് എട്ടുതവണയെങ്കിലും അദ്ദേഹത്തെ കൊലപ്പെടുത്താൻ ശ്രമം നടത്തിയിരുന്നു. സുരക്ഷ പിൻവലിച്ചതോടെ സർക്കാരും അതു തന്നെയാണ് ചെയ്തതെന്ന്.’അദ്ദേഹം പറഞ്ഞു. ഗുണ്ടാസംഘങ്ങൾ പഞ്ചാബിൽ സമാന്തര സർക്കാർ നടത്തുകയാണെന്നും യുവാക്കൾ കൊല്ലപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ഒരു ഗ്രൂപ്പുമായോ ഗുണ്ടാസംഘവുമായോ തന്റെ മകന് യാതൊരു ബന്ധവുമില്ലാതിരുന്നിട്ടും ഗുണ്ടാസംഘങ്ങളുടെ മത്സരത്തിന് അവൻ ഇരയായി. നാളെ ആരെങ്കിലും സിദ്ദുവിന് വേണ്ടി പ്രതികാരം ചെയ്യുമെന്നും അത് ഞങ്ങളുടെ സമാധാനം കൂടി തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

പലരും സിദ്ധുവിന്‍റെ കരിയർ നശിപ്പിക്കാൻ ആഗ്രഹിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ഇനി ഞങ്ങൾ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ല, ജനങ്ങളുടെ ഇടയിൽ തുടരുമെന്നും സിദ്ധു മൂസേവാലയുടെ പിതാവ് കൂട്ടിച്ചേര്‍ത്തു.